കൊച്ചി: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറുവർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ ശിക്ഷിക്കപ്പെട്ടവരിലുണ്ട്. ഇതിൽ 50 പേരെയും ശിക്ഷിച്ചത് തലശേരി വിജിലൻസ് കോടതി. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നിലവിൽ വിജിലൻസ് കേസ് നേരിടുന്നുണ്ട്. രണ്ട് ഡിവൈ.എസ്.പി, മൂന്ന് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുടുതൽ അഴിമതിക്കേസുകൾ രജിസ്റ്റർചെയ്തത് കഴിഞ്ഞവർഷമാണ്. 47 കേസുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നും റവന്യൂ വകുപ്പിൽ നിന്നുമായി 14 വീതം കേസുകളാണ് രജിസ്റ്റർചെയ്തത്.
ആരോഗ്യവകുപ്പിൽ ഏഴ് കേസുകളും രജിസ്‌ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളുമാണുള്ളത്. ജല അതോറിറ്റി, വിദ്യാഭ്യാസവകുപ്പ് വിഭാഗങ്ങളിൽ രണ്ടുവീതവും പൊലീസ്, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം. 56 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റുചെയ്തു. വിജിലൻസ് കേസിൽ ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനും കണ്ണൂർ ജില്ലയിലുണ്ട്. ഒന്നരവർഷത്തോളം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.
*മുന്നിൽ തെക്കൻ ജില്ലകൾ
എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുന്നത്. 14 കേസുകളാണ് കഴിഞ്ഞവർഷം അവിടെ രജിസ്റ്റർ ചെയ്തത്. വടക്കൻ ജില്ലകളിൽ 10 കേസുകളും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശിക്ഷാനിരക്കും കഴിഞ്ഞവർഷം ഉയർന്നു.
*കഴിഞ്ഞ വർഷം 1,715 റെയ്ഡ്
ഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലായി 1,715 റെയ്ഡുകൾ. 88 കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ 116 കേസുകളിൽ രഹസ്യാന്വേഷണം. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ രജിസ്റ്റർചെയ്തു.
വിജിലൻസ് ഉണർന്ന് പ്രവർത്തിച്ചാൽ അഴിമതി തുടച്ചുനീക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാർതലത്തിലെ അഴിമതി തടയാൻ ശക്തമായ നടപടി ആവശ്യമാണ്.
രാജു വാഴക്കാല ,വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |