കൊച്ചി: കതിന പൊട്ടുമ്പോൾ ചെവി പൊത്തുന്നവരെ കണ്ടാൽ ഗോതുരുത്ത് 'പാക്കിസ്ഥാൻ"കാർ ചിരിക്കും. പെൺപിള്ളേർവരെ രണ്ടുകൈയിലും പിടിച്ച് കതിന പൊട്ടിക്കുന്ന നാടാണ് ഈ പാകിസ്ഥാൻ! എറണാകുളം, തൃശൂർ ജില്ലാതിർത്തിയിലെ ഗോതുതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ അമ്പുതിരുനാളിന്റെ ഭാഗമായി ആചാരമെന്നോണമാണ് ഗ്രാമത്തിലെ വടക്കേത്തുരുത്തുകാർ (പാക്കിസ്ഥാൻ) കൈയിൽപിടിച്ച് കതിനപൊട്ടിക്കുന്നത്. കാഴ്ചക്കാരായി ആയിരങ്ങളുമെത്തും.
ഞായറാഴ്ചയായിരുന്നു തിരുനാൾ. അഞ്ചു പതിറ്റാണ്ടിലധികമായി തുടരുന്ന ഈ ആചാരം ഇക്കുറി പാക്കിസ്ഥാനിലെ പെൺകൊടികളും ഏറ്റെടുത്തു. തിരുനാൾ ദിനത്തിൽ വടക്കേത്തുരുത്ത് സെന്റ് സെബാസ്റ്റ്യൻ കപ്പേളയിൽ നിന്ന് പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിന്റെ ആകർഷണം കൈയിൽവച്ചുള്ള കതിനപൊട്ടിക്കലാണ്.
മല്ലന്മാർ തുടങ്ങി, പിള്ളേർ ഏറ്രെടുത്തു
അമ്പുതിരുനാളിന്റെ ഭാഗമായി വീടുകളിലേക്ക് ചെണ്ടമേളവുമായി അമ്പെഴുന്നള്ളിക്കലുണ്ട്. പ്രാർത്ഥന പൂർത്തിയാകുമ്പോൾ നേർച്ചയെന്നപോലെ കതിന നിലത്തുവച്ച് പൊട്ടിക്കും. വെടിമരുന്ന് ലാഭിക്കാൻ നാട്ടിലെ 'മല്ലന്മാർ" കണ്ടുപിടിച്ച മാർഗമായിരുന്നു കൈയിൽപിടിച്ച് പൊട്ടിക്കൽ. ആദ്യകാലത്ത് ഒരുകൈയിൽ പിടിച്ചായിരുന്നു കതിന പൊട്ടിച്ചിരുന്നത്. കതിനപൊട്ടിക്കലുമായുണ്ടായ പ്രശ്‌നത്തിന് പിന്നാലെ പൊലീസ് ഗോതുരുത്തിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് വന്നാൽ രണ്ടും കൈയിലും പിടിച്ച് കതിന പൊട്ടിക്കുമെന്നായി നാട്ടിലൊരാൾ. പറഞ്ഞതുപോലെ പൊലീസും വന്നു, രണ്ടുകതിനയും പൊട്ടി!
പേരിന് പിന്നിൽ
എന്തുകാര്യത്തിനും ഒറ്രക്കെട്ടായി നൽക്കുന്ന സ്പോർട്സ്മാൻ സ്പിരിറ്ര് കണ്ട് ആരോ ചാർത്തിക്കൊടുത്ത പേരാണ് പാക്കിസ്ഥാൻ. ഔദ്യോഗികരേഖയിലെല്ലാം വടക്കേത്തുരുത്താണ്. പക്ഷേ പാക്കിസ്ഥാനെന്ന് പറഞ്ഞാലെ ഓട്ടോക്കാർക്ക് പോലും സ്ഥലം മനസിലാകൂ.
''തലമുറകളായി തുടർന്നുവരുന്ന ആചാരമാണ്. ഇക്കുറി സ്ത്രീകളും ഇതിന്റെ ഭാഗമായി""
എം.ഒ. ആന്റണി, ഭാരവാഹി
സംഘാടകസമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |