നെടുങ്കണ്ടം: തോട്ടിൽ ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ കൈയോടെ പിടികൂടി. കമ്പംമെട്ട്- പുളിയൻമല റോഡിൽ അന്യാർതൊളു പാലത്തിന് സമീപത്തെ തോട്ടിൽ മാലിന്യം തള്ളാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. ടാങ്കർ ലോറിയും തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെയും തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു. സ്ഥലത്തെത്തിയ കമ്പംമെട്ട് പൊലീസ് ലോറിയും ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കമ്പം ആങ്കൂർപാളയം വിവേകാന്ദൻ തെരുവിൽ ജെ. പാൽപാണ്ടി (37), സഹോദരൻ തമിഴ്‌ശെൽവം (27), കരുമാലിപുരം കിഴക്കേത്തൊട്ടിയിൽ പാണ്ടി (52) എന്നിവരെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, ജലസ്രോതസ് മലിനമാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹന ഉടമയിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കമ്പംമെട്ട് പൊലീസ് അറിയിച്ചു. കേസെടുത്ത ശേഷം ബുധനാഴ്ച രാവിലെയോടെ ലോറിയും പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അന്യാർതൊളുവിലെ സ്വകാര്യ എസ്റ്റേറ്റിൽ നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യമാണ് പ്രതികൾ തോട്ടിൽ തള്ളിയത്. എസ്റ്റേറ്റ് ഉടമയുമായുള്ള കരാർ പ്രകാരം മാലിന്യം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതികൾ അറിയിച്ചത്. എന്നാൽ മാലിന്യം ശേഖരിച്ച ശേഷം രാത്രി ഏഴ് മണിയോടെ അന്യാർതൊളു പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇവർ ലോറി നിറുത്തി. ശേഷം മാലിന്യം തോട്ടിലേക്ക് തള്ളുകയായിരുന്നു. കല്ലാർ പുഴയിൽ ചെന്ന് ചേരുന്ന തോട്ടിലാണ് ഇവർ കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ചെത്തി ലോറിയും തൊഴിലാളികളെയും തടയുകയായിരുന്നു. ഒമ്പത് മണിവരെ ഇവരെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലോറിയും തൊഴിലാളികളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തി മേഖലയിലാണ് കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തിൽ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ എന്നിവരും പ്രദേശവാസികളും പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാർ ബുധനാഴ്ച രാവിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |