തൊടുപുഴ: ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധ മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തൊടുപുഴ കാരിക്കോട് കുമ്മംകല്ല് പാമ്പ്തൂക്കിമാക്കൽ നിസാർ സിദ്ധിക്കാണ് (45) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ഷീബ ജോർജ്ജാണ് നിസാറിനെതിരെ കാപ്പ നിയമം ചുമത്തി ശിക്ഷിച്ചത്. നിസാറിനെതിരെ ഇടുക്കി ജില്ലയിലെ കാളിയാർ, തൊടുപുഴ, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, കോതമംഗലം, കുറുപ്പംപടി എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് നിസാറിനെ കസ്റ്റഡിയിലെടുത്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്കാണ് നിസാറിനെ ജയിലിൽ അടയ്ക്കുക. ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും അവർക്കെതിരെ കാപ്പ നിയമം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |