SignIn
Kerala Kaumudi Online
Friday, 19 April 2024 4.52 PM IST

ഇതാ വൈവിദ്ധ്യങ്ങളുടെ തുറന്ന ജയിൽ   വികസനവഴി തുറക്കാൻ മുഖ്യമന്ത്രി എത്തുന്നു 

open-prison

കാസർകോട്: കാഠിന്യമേറിയ തടവറകളോ കഠിനമുറകളോ ഇല്ലാതെ കുറ്റവാളികളുടെ മനസിനെ മാറ്റിയെടുക്കാനുള്ള ശ്രമമെന്ന നിലയിൽ ഒരുക്കിയ ചീമേനി തുറന്ന ജയിൽ കൂടുതൽ സൗകര്യങ്ങളിലേക്ക് ചുവടുവെക്കുന്നു. അദ്ധ്വാനത്തിന്റെ മഹത്വവും കൃഷിയുടെ പ്രാധാന്യവും പഠിപ്പിക്കുന്ന ഇവിടെ 3.8 കോടി രൂപ ചിലവിൽ ഒരുക്കിയ ബാരക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഈ മാസം ഇരുപതിന് മുഖ്യമന്ത്രി എത്തുമ്പോൾ അധികൃതർ വലിയ പ്രതീക്ഷയിലാണ്.

164 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ചീമേനി ജയിലിൽ പുതിയ കെട്ടിടം തുറന്നുകിട്ടുന്നതോടെ ഇരട്ടിയോളം പേരെ പാർപ്പിക്കാൻ കഴിയും. കൃഷി,​ പാചകം തുടങ്ങിയ വിവിധ ജോലികളിൽ പ്രാവീണ്യം നേടുന്നതിനായി കൂടുതൽ സൗകര്യങ്ങളും ഇതോടെ ഇവിടെ ഒരുങ്ങും. പതിമൂന്നോളം ജീവനക്കാരുടെ കുറവുണ്ടെങ്കിലും കഠിനാദ്ധ്വാനം ചെയ്യുന്ന തടവുകാർ തുറന്ന ജയിലിന്റെ പരാധീനതകളെ മറികടക്കാൻ സഹായിക്കുന്നുണ്ട്. തുറന്ന ജയിലിൽ നിന്ന് പുറത്തുപോയവരിൽ ഭൂരിപക്ഷവും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുകയാണിപ്പോൾ.

കാണണം കൃഷി വൈവിദ്ധ്യം

1500 വാഴകൾ,​നാലേക്കറിൽ മഞ്ഞൾ, രണ്ടേക്കറിൽ ചേന, 1200 ചുവട് കപ്പ, പത്ത് ഏക്കറിൽ കരനെൽ കൃഷി, ആറേക്കറിൽ തീറ്റപ്പുൽ കൃഷി ഇങ്ങനെ പോകുന്നു തുറന്ന ജയിലിലെ കൃഷി വൈവിദ്ധ്യം. നൂറ് ആട്, 60 പശു എന്നിവ നല്ല നിലയിൽ വളരുന്നു. കോഴിഫാമിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കും പ്രാദേശിക വിപണിയിലേക്കും ഇറച്ചിക്കോഴികളെ നൽകുന്നുമുണ്ട്. കൊവിഡ് കാലത്ത് നിർത്തിവച്ച ബിരിയാണി, ചപ്പാത്തി വിതരണം പുനരാംഭിച്ചു. കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള നഗരങ്ങളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നു. എല്ലാ സ്റ്റാളുകളിലും നല്ല കച്ചവടമാണ്. പെട്രോൾ പമ്പ്. ചെങ്കൽ പണകൾ, ബ്യുട്ടി പാർലറുകൾ എന്നിവയും തടവുകാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.


തുറന്ന ജയിലിലേക്ക്

തടവുകാർക്ക് കുറഞ്ഞ മേൽനോട്ടവും പരിധിയുമുള്ള സുരക്ഷയോടെ ശിക്ഷ അനുഭവിക്കുന്നതിന് വേണ്ടിയുള്ള തടവ് ക്രമീകരണമാണ് തുറന്ന ജയിൽ ( ഓപ്പൺ ജയിൽ ). ഇത്തരം ജയിലുകളിൽ തടവുകാരെ അവരുടെ ജയിൽ സെല്ലുകളിൽ പൂട്ടിയിടാറില്ല. തടവുകാർക്ക് ശിക്ഷ അനുഭവിക്കുമ്പോൾ തന്നെ ജോലിചെയ്യുവാൻ അനുവാദവുമുണ്ട്. പൊതുജനങ്ങൾക്ക് അപകടസാദ്ധ്യത ഇല്ലായെന്ന് കരുതുന്ന തടവുകാർക്ക് മാത്രമാണ് തുറന്ന ജയിൽവാസം ലഭിക്കുക.


ചീമേനി തുറന്ന ജയിലിൽ തടവുകാരെ ഉപയോഗിച്ച് കൊണ്ട് നൂതനമായ കുറെ പദ്ധതികൾ ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. കെട്ടിട സൗകര്യം കൂടുകയും പുതിയ തടവുകാർ എത്തുകയും ചെയ്യുമ്പോൾ പുതിയ ആശയങ്ങൾ നടപ്പിലാക്കുക കുറെ കൂടി എളുപ്പമാകും.

വി. ജയകുമാർ ( തുറന്ന ജയിൽ സൂപ്രണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OPEN JAYIL STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.