തലശ്ശേരി: അണ്ടല്ലൂർ കാവ് കളിയാട്ടത്തിൽ ഇന്നലെ നടന്ന ബാലി സുഗ്രീവ യുദ്ധം ഭക്തമാനസങ്ങളെ കോരിത്തരിപ്പിച്ചു. കളരി മുറകളിലെ അടവ് തന്ത്രങ്ങളും സർക്കസ്സിലെ മെയ് വഴക്കങ്ങളും സമന്വയിച്ച കളിയാട്ടം അക്ഷരാർത്ഥത്തിൽ ആയുധങ്ങളേന്തിയ ദ്വന്ദയുദ്ധത്തിന്റെ ഭീതിതവും, ഉത്കണ്ഠാജനകവമായ മുഹൂർത്തങ്ങൾ തീർത്തു.
ആയിരങ്ങൾ തടിച്ചുകൂടിയ അങ്കത്തട്ടിൽ അഗ്നി ചിതറുന്ന പോരാട്ടം നടക്കുമ്പോൾ, ഒടുവിൽ മദ്ധ്യസ്ഥനായി ബപ്പൂരാൻ കടന്നു വരികയും, യുദ്ധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. തെയ്യങ്ങളുടെ മുടി അഴിക്കുന്നതോടെ താഴെ കാവിലേക്ക് ചെണ്ടകൊട്ടിയെത്തി, തിരിച്ച് മേലെക്കാവിലെത്തി, ചെണ്ടമേളം അവസാനിച്ചതോടെ ഉച്ചതെയ്യത്തിന്റെ ആട്ടവും നിലച്ചു.
തട്ടാല്യത്ത് തറവാട്ടിലെ നിലവറയിൽ നിന്നാണ് തിരുമുടി എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തിരിക്കുടയുമായി കൊട്ടിലിൽ പ്രവേശിക്കുന്ന അച്ഛൻമാർ കർമ്മങ്ങൾക്ക് ശേഷം ആയുധങ്ങളുമായി ദൈവത്താറീശ്വരന്റെ തറയിൽ ആചാരവെടികളോടെ കയറി ചടങ്ങുകൾ നടത്തി. അയോദ്ധ്യാ സങ്കൽപ്പമായ മേലേ കാവിൽ നിന്നും, ലങ്കാ സങ്കൽപ്പമായ താഴെ കാവിലേക്ക് എഴുന്നള്ളത്ത് നടന്നു. പൂവെടി കണ്ടത്തിലെ ആലത്തിന്റെ കീഴിലുള്ള ചടങ്ങുകൾക്ക് ശേഷം പെരുംപന്തങ്ങളോടെ കോട്ടയിലേക്ക് പ്രവേശിച്ചു. താഴെക്കാവിലേക്ക് ദൈവത്താറീശ്വരനും അങ്കക്കാരനും ബപ്പൂരനും പ്രവേശിച്ചപ്പോൾ, വാദ്യഘോഷങ്ങൾക്ക് പിരിമുറുക്കമേറി. രാമായണത്തിലെ വ്യത്യസ്ത നിഗ്രഹങ്ങളെ സൂചിപ്പിക്കും വിധമായിരുന്നു ആട്ടം. ഘോരമായ വാനര യുദ്ധത്തെ ദ്യോതിപ്പിക്കുന്ന തറമ്മൽ തിക്ക് മൂന്ന് വട്ടം അരങ്ങേറി. ഒടുവിൽ താഴെക്കാവായ ലങ്കയിൽ നിന്ന് രാവണവധത്തിന് ശേഷം സീതയെ വീണ്ടെടുത്തതിന്റെ വിജയാഹ്ലാദവുമായി മേലെക്കാവായ അയോദ്ധ്യയിൽ വാനരപ്പടയായ വില്ലുകാർ മുടിയഴിച്ച് പാച്ചിൽ നടത്തുകയും, കൊട്ടിലിലെത്തി മൂന്ന് തവണ ഓംകാരം മുഴക്കുകയും ചെയ്തു.
അതിഗംഭീര കരിമരുന്ന് പ്രയോഗവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |