കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ കഴിഞ്ഞദിവസം മാവോയിസ്റ്റ് സംഘമെത്തി. കോളനിയിലെ ദിനേശന്റെ വീട്ടിലെത്തിയ സംഘത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുണ്ടായിരുന്നത്. യൂണിഫോം ധാരികളായ നാലംഗ മാവോയിസ്റ്റ് സംഘത്തിന്റെ കൈവശം തോക്കുകളും ഉണ്ടായിരുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ ദിനേശന്റെ വീട്ടിലെത്തിയ ആയുധധാരികളായെത്തിയ സംഘം മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത് അരിയടക്കമുള്ള ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് രാത്രി 12 മണിയോടെയാണ് മടങ്ങിയതെന്ന് ദിനേശൻ പറഞ്ഞു. ഇവർ പോയതിനു ശേഷം ദിനേശൻ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ആറളത്തും അഞ്ചംഗ ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളിൽ കയറിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് കൊട്ടിയൂർ വനത്തിലേക്ക് മടങ്ങുകയായിരുന്നു. സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘത്തിലുള്ളവരാണ് ആറളത്ത് എത്തിയതെന്ന് അന്വേഷണത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ആറളത്ത് എത്തിയ സംഘം പെരുമാറിയതിനു സമാനമായ രീതിയിലാണ് കൂനംപള്ള കോളനിയിൽ എത്തിയ മാവോയിസ്റ്റുകളും പെരുമാറിയത്. അതുകൊണ്ടുതന്നെ ആറളത്ത് എത്തിയവർ തന്നെയാണോ കൊട്ടിയൂരിലും എത്തിയതെന്ന പരിശോധനയിലാണ് പൊലീസ്. തണ്ടർബോൾട്ടിന്റെ ഒരു സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |