കണ്ണൂർ:രണ്ടാം യു.പി.എ സർക്കാരിലൂടെ കോൺഗ്രസ് നടപ്പാക്കിയ കടുത്ത ജനദ്രോഹ നയങ്ങളാണ് ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കോൺഗ്രസിനെതിരെ പിണറായി ആഞ്ഞടിച്ചത്.
രണ്ടാമൂഴം ലഭിച്ചപ്പോൾ ആർ.എസ്.എസ് മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവച്ചു. പൗരത്വവിഷയത്തിലെ പ്രതിഷേധത്തിൽ രാജ്യത്ത് ഒരിടത്തും കോൺഗ്രസ്സിനെ കണ്ടില്ല.ലോകത്തെ മറ്റെല്ലാ കാര്യങ്ങളിലും രാഹുൽ പ്രതികരിക്കാറുണ്ട്.എന്നാൽ സി എ.എയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യത്ത് ഉയർന്നുവന്ന നിരവധി പ്രശ്‌നങ്ങളിൽ ഒന്നിലും യു.ഡി.എഫിന്റെ 18 അംഗ എം.പി സംഘത്തെ കാണാൻ പറ്റിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ മുഴങ്ങേണ്ട പല ഘട്ടങ്ങളിലും ഈ 18 പേരും നിശബ്ദത പാലിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്ന ദിവസം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ പാർട്ടി പ്രസിഡന്റിന്റെ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി എ.എ ചേർത്താൽ പ്രകടനപത്രികയുടെ നീളം കൂടുമോ
'കോൺഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാൻ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിൽ ചേർത്തിരുന്നുവെന്നും നേതാക്കൾ അടങ്ങിയ സമിതി യോഗം ചേർന്നപ്പോൾ അത് വേണ്ടെന്നുവച്ചെന്നുമാണ് റിപ്പോർട്ടുകൾ. ആ സമിതിയുടെ അദ്ധ്യക്ഷൻ പി ചിദംബരം പറഞ്ഞത് പ്രകടന പത്രികയുടെ നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉൾപ്പെടുത്തിയില്ല എന്നാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാക്യം അവിടെ എഴുതിയാൽ പ്രകടനപത്രികയുടെ നീളം അത്രയങ്ങ് കൂടിപ്പോകുമോ മുഖ്യമന്ത്രി ചോദിച്ചു.
പ്രളയത്തിൽ സഹായിക്കാത്ത പ്രധാനമന്ത്രിയെ വിശ്വസിക്കണോ
നൂറ്റാണ്ടിലെ പ്രളയം നേരിട്ട വലിയ ആപത്തു കാലത്ത് സഹായിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പറയുന്നു കേരളത്തെ വികസിപ്പിക്കുമെന്ന് പറയുന്നത് ജനം വിശ്വസിക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കേരളത്തോട് പക തീർക്കുന്ന സമീപനമാണ് അവരുടേത്. അർഹമായ പണം ലഭിക്കുന്നതിനു പോലും സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടിവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |