കണ്ണൂരിൽ ചർച്ചയായി പി. ജയരാജനോടുള്ള ഇരട്ട നീതി
കണ്ണൂർ: തിരഞ്ഞെടുപ്പ് തിരക്കുകൾക്കു ശേഷം കാസർകോട് എം.വി ബാലകൃഷ്ണനും കണ്ണൂരിൽ എം.വി ജയരാജനും തിരിച്ചെത്തി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കാസർകോട് സി.എച്ച്. കുഞ്ഞമ്പുവിനും കണ്ണൂരിൽ ടി.വി രാജേഷിനും തിരുവനന്തപുരത്ത് സി. ജയൻ ബാബുവിനുമായിരുന്നു താത്കാലിക ചുമതല.
തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിമാർ ജയിച്ചാൽ പുതിയ സെക്രട്ടറിമാരെ തീരുമാനിക്കും. പരാജയപ്പെട്ടാൽ ജില്ലാ സെക്രട്ടറിയായി തുടരാനാണ് ധാരണ.
2019ൽ പി. ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായപ്പോഴാണ് കണ്ണൂരിൽ എം.വി ജയരാജൻ താത്കാലിക ജില്ലാ സെക്രട്ടറിയായത്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം പി. ജയരാജന് ചുമതല തിരികെ നൽകാതെ എം.വി ജയരാജനെ സെക്രട്ടറിയാക്കിയത് വിവാദമായിരുന്നു. ഈ വിവാദം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. പി. ജയരാജനോടുള്ള ഇരട്ട നീതി അണികൾ സൈബർ ചർച്ചകളിൽ ശക്തമായി ഉന്നയിക്കുന്നുണ്ട്.
വ്യക്തിപൂജാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും അപ്രീതിക്കിരയായ പി. ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കിയെന്ന ആരോപണം അന്നു തൊട്ട് പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നിരുന്നു. ഇതു സാധൂകരിക്കുന്ന വിധത്തിലാണ് എം.വി ജയരാജന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയതെന്നാണ് വിമർശനം.
കണ്ണൂരിലും കാസർകോടും ആറ്റിങ്ങലിലും എൽ.ഡി.എഫ് ജയിക്കുമെന്നു പ്രഖ്യാപിച്ച പാർട്ടി നേതൃത്വം പിന്നെ എന്തിനാണ് മത്സരിച്ചവരെ വീണ്ടും ചുമതല ഏൽപ്പിച്ചതെന്ന ചോദ്യവും ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നു. പി. ജയരാജൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമാണ്. 2019ലെ തോൽവിക്കു ശേഷം പാർട്ടി മുഖ്യധാരയിലേക്ക് കടന്നുവരാൻ പി. ജയരാജന് കഴിഞ്ഞിട്ടില്ല. ഇതിൽ ഒരു വിഭാഗം അണികൾക്ക് കടുത്ത അമർഷമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |