ഇരിട്ടി: പയഞ്ചേരി മുക്കിലെ ഇ-പ്ലാനറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്ന വിൽപ്പനശാലയിൽ നിന്നും 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരെ ഇരിട്ടി പൊലീസ് പിടികൂടി. ബീഹാറിലെ ചമ്പാരൻ സ്വദേശികളായ രാഹുൽ ജയ്‌സ്വാൾ, രാധേശ്യാം യാദവ്, മൊഹമ്മദ് നസീം അൻസാരി, രവികുമാർ സഹാനി എന്നിവരെയാണ് മഹാരാഷ്ട്രയിലെ ഭുസാവൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആർ.പി.എഫിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്.
മോഷ്ടിച്ച മുഴുവൻ മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബീഹാറിലെ ചമ്പാരൻ മോഷണസംഘങ്ങളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാക്കളാണ് പിടിയിലായിരിക്കുന്നത്. ഇവരെ പിടികൂടിയത് സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മോഷ്ടാക്കളുമായി തിരിച്ച പൊലീസ് സംഘം ഇരിട്ടിയിൽ എത്തിയാൽ മാത്രമേ മറ്റ് വിവരങ്ങൾ ലഭ്യമാവുകയുള്ളു. ഇവരെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയോടെ ആയിരുന്നു മോഷണം നടന്നത്. മോഷണം നടന്ന് രണ്ടാം ദിവസം തന്നെ മോഷ്ടാക്കളെ പിടികൂടാനായത് ഇരിട്ടി പൊലീസിനും വലിയ നേട്ടമായി. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ കെ. ഷറഫുദ്ദീൻ, എസ്.ഐ മാരായ പ്രവീൺ, ശ്രീനാഥ്, സി. ബിജു, സി.പി.ഒ മാരായ പ്രിയേഷ്, ഷിജിത്ത്,
എസ്.പി സ്ക്വാഡ് അംഗങ്ങളായ ഷിജോയ്, ജയദേവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |