മട്ടന്നൂർ: മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഏറെ പ്രതീക്ഷയോടെയാണ് മൂന്ന് മുന്നണികളും കാത്തിരിക്കുന്നത്. നാട്ടുകാരികൂടിയായ കെ.കെ. ശൈലജയ്ക്ക് റെക്കാർഡ് ഭൂരിപക്ഷം എൽ.ഡി.എഫ്. കണക്കുകൂട്ടുമ്പോൾ, നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൻ.ഡി.എയും.
പോളിംഗിൽ ഇത്തവണ മൂന്നുശതമാനത്തോളം കുറവുണ്ടായെങ്കിലും അതൊന്നും ബാധിക്കില്ലെന്ന് മുന്നണികൾ വിലയിരുത്തുന്നു. 79.54 ശതമാനമാണ് ഇക്കുറി മട്ടന്നൂർ മണ്ഡലത്തിലെ പോളിംഗ്. 2016-ൽ 83.57 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞതവണ മന്ത്രി ഇ.പി. ജയരാജൻ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2011-നെക്കാൾ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ ഇ.പിക്ക് സാധിച്ചിരുന്നു. ഇത്തവണ 50,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മന്ത്രി കെ.കെ. ശൈലജയുടെ പ്രതിച്ഛായ രാഷ്ട്രീയത്തിനതീതമായി വോട്ടുകൊണ്ടുവരുമെന്ന വിലയിരുത്തലും അവർക്കുണ്ട്. സംസ്ഥാനത്ത് ഏറ്റവുംകൂടിയ ഭൂരിപക്ഷം എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു തുടക്കംമുതൽ മട്ടന്നൂരിൽ എൽ.ഡി.എഫിന്റെ പ്രചാരണം. സ്ഥാനാർത്ഥിനിർണയത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുശേഷം അവസാന ലാപ്പിലാണ് യു.ഡി.എഫിന്റെ പ്രചാരണം ശക്തമായത്. മട്ടന്നൂർ ആർ.എസ്.പിക്ക് നൽകിയതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. എന്നാൽ, ഒറ്റക്കെട്ടായ പ്രചാരണത്തിലൂടെ അവസാനഘട്ടത്തിൽ ഒപ്പമെത്താനായെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. നേതാക്കൾ. എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻകഴിയുമെന്ന വിശ്വാസമാണ് അവർക്കുള്ളത്. ഭൂരിപക്ഷത്തെക്കുറിച്ചുള്ള അവകാശവാദത്തിൽനിന്ന് ഒരുഘട്ടം കഴിഞ്ഞപ്പോൾ എൽ.ഡി.എഫ്. തന്നെ പുറകോട്ടുപോയെന്നും യു.ഡി.എഫ്. സ്ഥാനാർത്ഥി ഇല്ലിക്കൽ ആഗസ്തി ചൂണ്ടിക്കാട്ടുന്നു.
കഴിയാവുന്നത്ര വോട്ടുകൾനേടി മട്ടന്നൂരിൽ ശക്തിതെളിയിക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. കൊണ്ടുപിടിച്ച പ്രചാരണപ്രവർത്തനങ്ങളാണ് ഇക്കുറി ബി.ജെ.പി. സ്ഥാനാർത്ഥി ബിജു ഏളക്കുഴി മണ്ഡലത്തിൽ നടത്തിയത്. കഴിഞ്ഞതവണ നേടിയ 18,620 വോട്ടിനേക്കാൾ പതിനായിരം വോട്ടെങ്കിലും അധികം നേടാനാകുമെന്ന വിശ്വാസത്തിലാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |