SignIn
Kerala Kaumudi Online
Friday, 29 March 2024 12.41 AM IST

കൊവിഡിന്റെ രണ്ടാംവരവിൽ നിർമ്മാണ മേഖലയും പ്രതിസന്ധിയിൽ

building

കണ്ണൂർ: കൊവിഡിന്റെ രണ്ടാം വരവോടെ നിർമ്മാണമേഖല വീണ്ടും കടുത്ത പ്രതിസന്ധിയിൽ. അസാധാരണ വിലക്കയറ്റം, അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക്, കുടിശ്ശിക, ഫയൽ നീക്കങ്ങളിലുണ്ടായിരിക്കുന്ന മാന്ദ്യം എന്നിവയാണ് നിർമ്മാണമേഖലയ്ക്ക് ഇരുട്ടടിയായിരിക്കുന്നത്.

കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുന്നില്ലെങ്കിൽ പൊതു നിർമ്മാണമേഖല ഉടൻ പൂർണ്ണമായി സ്തംഭിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ മുന്നറിയിപ്പ്.
പി.വി.സി പൈപ്പുകളുടെ വില 125 ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതിന്റെ എട്ടിലൊന്ന് കണക്ഷനുകൾ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വിലക്കയറ്റത്തിനൊപ്പം ക്ഷാമവും നേരിടുന്നു. ഇലക്ട്രിക്കൽ, പ്ലംബിംഗ് വസ്തുക്കൾക്കും ഭീമമായ വില വർദ്ധനയാണ്. സ്റ്റീൽ, സിമന്റ് വിലകൾ 30 ശതമാനം വർദ്ധിച്ചു. നിർമ്മാണസാമഗ്രികളുടെ വില പിടിച്ചുനിർത്താൻ സർക്കാരുകൾ സംയുക്ത ഇടപെടൽ നടത്തണമെന്നാണ് കോൺട്രാക്ടർമാർ ആവശ്യപ്പെടുന്നത്. ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം ഹാജരാകുന്നതിനാൽ പണികളുടെ മേൽനോട്ടവും ഫയൽ നീക്കവും മന്ദഗതിയിലാകുന്നതും മേഖലയെ തളർത്തുന്നു.

മേയ് പത്തുമുതൽ സമരം
ഡീസലിനും പെട്രോളിനും ജി.എസ്.ടി നിരക്കുകൾ ബാധകമാക്കണം, ചെറുകിട ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കണം, കുടിശ്ശികയുടെ 50 ശതമാനമെങ്കിലും ഉടൻ വിതരണം ചെയ്യണം, കരാറുകാർക്കും മരാമത്ത് ഉദ്യോഗസ്ഥർക്കും നിർമ്മാണ തൊഴിലാളികൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകണം എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ടുവയ്ക്കുന്നു. മേയ് 10 മുതൽ പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, ജല അതോറിറ്റി എന്നിവയിലെ കരാറുകാർ പ്രത്യക്ഷ സമരം ആരംഭിക്കാനാണ് തീരുമാനം.

അന്യസംസ്ഥാന തൊഴിലാളികൾ വീണ്ടും മടങ്ങുന്നു

ട്രെയിനുകളിലും സ്‌പെഷ്യൽ ബസുകളിലുമായി അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങുകയാണ്. ജില്ലയിലെ നിർമ്മാണ മേഖലയിൽ 75 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് പുറമെ സർക്കാർ മേഖലയിലും പ്രവൃത്തികൾക്ക് ഇവരാണ് കൂടുതലും. മഴക്കാലത്തിനു മുമ്പ് പൂർത്തീകരിക്കേണ്ട നിരവധി റോഡുകളുടെയും കുടിവെളള പൈപ്പ് ലൈനുകളുടെയുമെല്ലാം പണി അവസാനഘട്ടത്തിലാണ്. തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ തടസമാകും.

തളർന്നുകിടന്ന നിർമ്മാണമേഖല വീണ്ടും അനക്കം വച്ച് തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവ്. നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റവും അതിഥി തൊഴിലാളികളുടെ മടങ്ങിപോക്കും കുടിശ്ശിക ,ഫയൽ നീക്കങ്ങളിലുണ്ടായിരിക്കുന്ന മാന്ദ്യവും പ്രശ്നം സൃഷ്ടിക്കുകയാണ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം.
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BUILDING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.