ആലക്കോട്: യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ടി. മാത്യുവിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകി. സമൂഹ മാദ്ധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായി സോണി സെബാസ്റ്റ്യൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സോണി സെബാസ്റ്റ്യൻ പൊലീസിലും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പി.ടി മാത്യുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ലാപ്‌ടോപ്പും ബി.എസ്.എൻ.എൽ മോഡവും പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെതിരെ അതേ ഗ്രൂപ്പിൽപ്പെട്ട യു.ഡി.എഫ് ജില്ലാ ചെയർമാൻ കുതന്ത്രം മെനഞ്ഞത് ഇരിക്കൂറിൽ മത്സരിക്കാനുള്ള മോഹം കൊണ്ടാണെന്നാണ് എ ഗ്രൂപ്പിൽ അടക്കം പറച്ചിൽ.
സോണി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ സൈബർസെൽ നടത്തിയ അന്വേഷണത്തിലാണ് പി.ടി. മാത്യുവിന്റെ പങ്ക് പുറത്തുവന്നത്. ആദ്യമായി ആരോപണം പുറത്തുവിട്ട 'ജോൺ ജോസഫ് ' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഐ.ഡിയുടെ ഐ.പി അഡ്രസ് പി.ടി മാത്യുവിന്റെ ലാൻഡ് ഫോൺ നമ്പറാണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരിക്കൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ് നേതാവായ സോണിക്കെതിരെ സ്വന്തം ഗ്രൂപ്പിലെ നേതാവ് അപവാദ പ്രചാരണം നടത്തിയത്.
കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെ സോണി സെബാസ്റ്റ്യനെതിരെ ഉയർന്ന ആക്ഷേപമായിരുന്നു പോസ്റ്റിലെ കാതൽ. മറ്റുള്ളവർ ഇക്കാര്യം ഏറ്റെടുത്തതോടെ ജില്ലയിൽ എ ഗ്രൂപ്പിന് ഉണ്ടായിരുന്ന ആധിപത്യവും നഷ്ടപ്പെടുകയായിരുന്നു. 'അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ? എന്നായിരുന്നു ആദ്യ പോസ്റ്റ്. പോസ്റ്റിനോടൊപ്പം കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |