കണ്ണൂരിൽ വലിയ പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. അവകാശവാദമാണെന്ന നിലയിൽ കണ്ടാൽ പോലും കടുത്ത മത്സരങ്ങളാണ് പല നിയോജകമണ്ഡലങ്ങളിലും കണ്ടത്. നേതാക്കൾ കേരളകൗമുദിയുമായി പ്രതീക്ഷകൾ പങ്കുവച്ചപ്പോൾ
വമ്പിച്ച വിജയം ഉറപ്പ് :എം.വി.ജയരാജൻ
കണ്ണൂർ :ഇത്തവണ എൽ.ഡി.എഫിന് വമ്പിച്ച വിജയം സുനിശ്ചിതമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ട് കൊണ്ടിരിക്കുകയാണെന്നും തുടർ ഭരണം ജനവികാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലും വമ്പിച്ച വിജയം തന്നെ എൽ.ഡി.എഫിനുണ്ടാകും.ബി.ജെ.പിയെ സംബന്ധിച്ച് കണ്ണൂരിൽ വലിയ സ്വാധീനം ചെലുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുവാൻ പോകുന്നില്ല.യു.ഡി.എഫ് ഇത്തവണ കനത്ത തിരിച്ചടി നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങളിൽ പോലും ഇത്തവണ വേണ്ടത്ര വിജയമുണ്ടാകില്ല.കോൺഗ്രസിലെ തമ്മിലടിയും ഗ്രൂപ്പ് തർക്കവുമെല്ലാം ഇത്തവണത്തെ തിരഞ്ഞടുപ്പിനെ കാര്യമായി ബാധിക്കും.അഴിമതിക്കാരനെ സ്ഥാനാർത്ഥിയാക്കിയെന്ന ജനങ്ങളുടെ പൊതു അഭിപ്രായവും യു.ഡി.എഫിനെ പ്രതികൂലമായി തന്നെ ബാധിക്കുന്ന വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ അഞ്ച് സീറ്റ് ഉറപ്പ്:സതീശൻ പാച്ചേനി
കണ്ണൂരിൽ കോൺഗ്രസിന് ഇക്കുറി അഞ്ച് സീറ്റ് ഉറപ്പെന്ന പ്രതീക്ഷയാണ് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പങ്കുവെയ്ക്കുന്നത്.കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടും.പേരാവൂർ,അഴീക്കോട്,കൂത്തുപറമ്പ് മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നിൽക്കും.തല്ലശ്ശേരിയിലും തളിപ്പറമ്പിലും അതിശക്തായിട്ടുള്ള അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്.നേരിയൊരു പ്രതീക്ഷ ഈ മണ്ഡലങ്ങളിലുമുണ്ട്.മറ്റ് മണ്ഡലങ്ങളിലും മികച്ച വിജയ പ്രതീക്ഷ തന്നെയാണ്.ഭരണമാറ്റം കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിനിടയിൽ കിട്ടിയ ദിവസങ്ങളിൽ വോട്ടർമാരിൽ നിന്നും പാർട്ടി പ്രവത്തകരിൽ നിന്നും ഭരണമാറ്റത്തിന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.സർക്കാരിനെതിരെ ഉയർന്നു വന്ന അഴിമതിയിലും റാങ്ക് ലിസ്റ്റ് വിവാദങ്ങളിലുമെല്ലാം ജനങ്ങൾ അസ്വസ്ഥരാണ്.ബി.ജെ.പിക്ക് ജില്ലയിൽ പറയത്തക്ക മുന്നേറ്റമുണ്ടാകുമെന്ന് മാത്രമല്ല പലയിടങ്ങളിലും വോട്ട് കുറയാനാണ് സാദ്ധ്യത.ബി.ജെ.പി അണികളിൽ വലിയ മ്ലാനതയാണ്.
ആത്മവിശ്വാസം വിടാതെ എൻ.ഹരിദാസ്
ഈ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ്.കണ്ണൂരിൽ വിജയിക്കുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും രണ്ട് മൂന്ന് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തേക്കെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി കാഴ്ച്ചവെച്ചിട്ടുണ്ടെന്നും ഹരിദാസ് പറഞ്ഞു.കാലങ്ങളായി എൽ.ഡി.എഫിനാണ് കണ്ണൂരിൽ ഭൂരിപക്ഷമുള്ളത്.ഇത്തവണ അതിൽ നിന്ന് വ്യതിചലിക്കുമെന്ന് കരുതുന്നില്ല.
കോൺഗ്രസിനെ സംബന്ധിച്ച് ഉൾപ്പോരും മറ്റ് പ്രശ്നങ്ങളും നിലനിൽക്കുന്നത് കൊണ്ട് തന്നെ വലിയ വിജയ പ്രതീക്ഷ അവർക്കുമില്ല.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.
കണ്ണൂരിൽ നിർണ്ണായക ശക്തിയായി മാറാൻ കഴിയുന്നുമെന്ന പ്രതീക്ഷയും ഹരിദാസ് പങ്കുവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |