കണ്ണൂർ: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് സി.പി.എം കോട്ടയായ കണ്ണൂരിൽ ചരിത്ര വിജയം നേടി ഇടതുപക്ഷത്തിന്റെ മുന്നേറ്റം. ജില്ലയിലെ 11 സീറ്റുകളിൽ ഇരിക്കൂർ, പേരാവൂർ ഒഴികെയുള്ള എല്ലായിടത്തും ഇടതുമുന്നണി തൂത്തുവാരി. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ കണ്ണൂരിൽ വൻ ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്. ധർമ്മടം, കല്യാശേരി, മട്ടന്നൂർ, തലശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിൽ വൻലീഡ് നേടിയാണ് ഇടതുമുന്നണി ഭരണം ഉറപ്പിച്ച ചരിത്രവിജയം നേടിയത്. എന്നാൽ ഇരിക്കൂറിലും പേരാവൂരിലും നേരിയ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫ് നേടിയത്. ജില്ലയിൽ ഒരിടത്തും ബി.ജെ.പിക്ക് മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
മട്ടന്നൂരിൽ കെ.കെ. ശൈലജ നേടിയ 62,000 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷം കണ്ണൂരിലെ വിജയത്തിന് തിളക്കം കൂട്ടി. ഇരിക്കൂർ, പേരാവൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ഉറച്ച വിജയം പ്രതീക്ഷിച്ച യു.ഡി.എഫ് ഇത്തവണ കണ്ണൂരും കൂത്തുപറമ്പും പിടിക്കുമെന്നായിരുന്നു അവകാശപ്പെട്ടത്. എന്നാൽ രണ്ടുസീറ്റിൽ ഒതുങ്ങുകയായിരുന്നു. 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽ.ഡി.എഫിനും മൂന്നിടത്ത് യു.ഡി.എഫിനുമായിരുന്നു ജയം. 2011-ൽ അഞ്ചു സീറ്റുകൾ യു.ഡി.എഫിന് ലഭിച്ചിരുന്നു.
എൽ.ഡി.എഫിൽ സി.പി.എം എട്ടിലും ഓരോ സീറ്റുകളിൽ കേരള കോൺഗ്രസ്-എം, എൽ.ജെ.ഡി, കോൺഗ്രസ്-എസ് പാർട്ടികളുമാണ് മത്സരിച്ചത്.യു.ഡി.എഫിൽ എട്ടു സീറ്റിൽ കോൺഗ്രസും രണ്ടു സീറ്റിൽ മുസ്ലിം ലീഗും ഒരിടത്ത് ആർ.എസ്.പിയും മത്സരിച്ചു.
കണ്ണൂർ
വർഷങ്ങളായി യു.ഡി.എഫിനൊപ്പം നിന്നിരുന്ന ജില്ലയിലെ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. കോൺഗ്രസിന് സ്വാധീനമുള്ള ഇവിടെ കഴിഞ്ഞതവണ ഇടതുപക്ഷത്തിനായി അട്ടിമറി വിജയം നേടിയ കോൺഗ്രസ്-എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി ഇത്തവണയും വിജയം ആവർത്തിച്ചു. കഴിഞ്ഞ തവണത്തെ കോൺഗ്രസിലെ പടലപിണക്കങ്ങളും ലീഗിലെ അസ്വാരസ്യങ്ങളും ഇത്തവണയില്ലെന്നത് യു.ഡി.എഫിന് ആശ്വാസം നൽകിയെങ്കിലും അടിയൊഴുക്കുകൾ കാണാതെ പോയതാണ് സതീശൻ പാച്ചേനിയുടെ പരാജയത്തിന് കാരണമായത്.
74.87 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കോൺഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞത് ഇടതുപക്ഷത്തിന് നേരത്തെ തന്നെ പ്രതീക്ഷ നൽകിയിരുന്നു.
അഴീക്കോട്
ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. ഇവിടെ കെ.വി. സുമേഷ് ജയിക്കുമെന്ന് ഇടതുമുന്നണി നേരത്തെ തന്നെ കണക്കു കൂട്ടിയിരുന്നു. കണ്ണൂരിന്റെ ജനകീയ മുഖം എന്ന നിലയിൽ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി. സുമേഷിനെ മത്സരത്തിനിറക്കുമ്പോൾ സി.പി. എമ്മിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അതു പരമ്പരാഗത വൈരിയായ കെ.എം. ഷാജിയെ മുട്ടുകുത്തിക്കുക എന്നതായിരുന്നു. മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഷാജി അഴീക്കോടിനോട് വിമുഖത കാണിച്ചിരുന്നുവെന്നു വേണം കരുതാൻ. ലീഗ് കേന്ദ്രങ്ങളിൽ നിന്നു പോലും കിട്ടിയ വോട്ടാണ് സുമേഷിന് വിജയം ഉറപ്പാക്കിയത്.
77.91 ശതമാനം പോളിംഗാണ് അഴീക്കോട് രേഖപ്പെടുത്തിയത്. അഴീക്കോട്ട് രണ്ടുതവണ വിജയിച്ച ഷാജിയെ എങ്ങനെയും തോൽപ്പിക്കാൻ കച്ചകെട്ടിയാണ് ഇടതുമുന്നണി ഇറങ്ങിയത്.
പേരാവൂർ
കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് തുടർച്ചയായി മൂന്നാം തവണ വിജയിച്ച മണ്ഡലമാണ് പേരാവൂർ. ശക്തമായ മത്സരം നടന്ന ഇത്തവണയും മണ്ഡലം തങ്ങൾക്കൊപ്പം നിലനിൽക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ ആത്മവിശ്വാസം. എക്സിറ്റ് പോളുകളും സർവേ ഫലങ്ങളുമെല്ലാം ഇടതിന് അനുകൂലമായിരുന്നുവെങ്കിലും ഇടതു സ്ഥാനാർത്ഥി സക്കീർ ഹുസൈനിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് സണ്ണി ജോസഫ് നേരിട്ടത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി യുവപോരാളിയെ നിർത്തിയതോടെ ഇടതുമുന്നണിക്ക് ആത്മവിശ്വാസം ഇരട്ടിച്ചുവെങ്കിലും ഫലം മറിച്ചായി.
ഇരിക്കൂർ
സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ ഒന്നാണ് ഇരിക്കൂർ. എട്ടുതവണ മത്സരിച്ച കെ.സി. ജോസഫ് പിന്മാറിയതും ഇടതുമുന്നണിക്കായി കേരള കോൺഗ്രസ്-എം മത്സരിച്ചതുമാണ് മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കിയത്. കടുത്ത പ്രതിസന്ധിക്കൊടുവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് യു.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോൾ എൽ.ഡി.എഫിനുവേണ്ടി കേരള കോൺഗ്രസിലെ സജി കുറ്റ്യാനിമറ്റമാണു മത്സരിച്ചത്.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ അത്തരം അസ്വാരസ്യങ്ങളെ മുഴുവൻ അസ്ഥാനത്താക്കിയാണ് സജീവ് ജോസഫ് വിജയിച്ചത്.
കൂത്തുപറമ്പ്
മന്ത്രി കെ.കെ.ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പിൽ എൽ.ജെ.ഡി നേതാവ് കെ.പി. മോഹനനും ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ ജയം ഇടതുമുന്നണിക്കൊപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞതവണ ശൈലജ 12,291 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മണ്ഡലം ഇത്തവണ മോഹനനൊപ്പം നിൽക്കുമെന്ന് ഇടതുനേതാക്കൾ നേരത്തെ കണക്കുകൂട്ടിയിരുന്നു. ലീഗ് കോട്ടകളിലെ വോട്ടുകൾ ഇടതുമുന്നണിയിലേക്ക് ഒഴുകിയെന്നു വേണം കരുതാൻ.
ചെങ്കോട്ടകളിൽ കരുത്തോടെ സി.പി. എം
ഫലമറിയുന്നതിനുമുമ്പ് തന്നെ ജില്ലയിലെ ആറു സീറ്റുകളിൽ ഇടതുപക്ഷം നേരത്തെ തന്നെ വിജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം, കെ.കെ. ശൈലജയുടെ മട്ടന്നൂർ, എം.വി. ഗോവിന്ദൻ മത്സരിച്ച തളിപ്പറമ്പ്, എം.വിജിന്റെ കല്യാശേരി, ടി.ഐ. മധുസൂദനൻ മത്സരിച്ച പയ്യന്നൂർ, എ.എൻ. ഷംസീർ മത്സരിച്ച തലശേരി എന്നിവ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളാണ്. ഇവിടെ ഒരു അട്ടിമറിയും അത്ഭുതങ്ങളും സംഭവിക്കുമെന്ന് എതിരാളികൾ പോലും കണക്കു കൂട്ടിയിരുന്നില്ല. ഈ ആറ് മണ്ഡലങ്ങളിലും ചരിത്ര വിജയമാണ് ഇടതുമുന്നണിക്ക് സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |