കണ്ണൂർ : ഒൻപത് വർഷങ്ങൾക്ക് മുമ്പ്. 2012 ആഗസ്റ്റ് 27 ലെ ഉത്രാട ദിനത്തിലാണ് ആ ദുരന്തം ചാലയെ തേടിവന്നത്. ഓണാഘോഷത്തിന്റെ ഒരുക്കത്തിലായിരുന്ന നാടിനു മേൽ ഇടിത്തീ പോലെയായിരുന്നു അത്. അന്നത്തെ ഗ്യാസ് ടാങ്കർ ദുരന്തത്തിൽ 20 പേരുടെ ജീവനാണ് പൊലിഞ്ഞത്. അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റുു. അതിന്റെ നടുക്കം ഇന്നും ചാല നിവാസികളുടെ വേട്ടയാടുകയാണ്.
ഇന്നലെ ഉച്ചയോടെ ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടുവെന്നു കേട്ടതോടെ ജനം നാലുപാടും ചിതറിയോടുകയായിരുന്നു. പൊലീസും നാട്ടുകാരും ഫയർഫോഴ്സും കിണഞ്ഞ് ശ്രമിച്ച ശേഷമാണ് പലരെയും തിരികെ കൊണ്ടുവരാൻ കഴിഞ്ഞത്. അവരുടെ ഓർമ്മകളിലെല്ലാം ആ രാത്രിയിലെ അഗ്നിഗോളം മാത്രമായിരുന്നു. അതുകൊണ്ടു തന്നെയാണ് അവർ ഓടിരക്ഷപ്പെട്ടത്.
ഗ്യാസ് ദുരന്തത്തെ തുടർന്ന് നിരവധി ദുരന്തങ്ങൾ ഇവിടെ ആവർത്തിച്ചെങ്കിലും അധികൃതർ കണ്ണു തുറന്നില്ല. ചൊവ്വ ചാല നടാൽ ബൈപ്പാസിൽ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പറഞ്ഞെങ്കിലും അവയൊന്നും യാഥാർഥ്യമായില്ല.. ടാങ്കർ ലോറി സർവ്വീസുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളൊന്നും നടപ്പായില്ല. ദീർഘദൂര സർവ്വീസ് നടത്തുന്ന ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാരെ നിയോഗിക്കണമെന്ന ആവശ്വും എങ്ങുമെത്തിയില്ല.
ഇന്നലെ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നാല് മണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.. ഇളങ്കോയും എടക്കാട് പൊലീസും സ്ഥലത്തെത്തി. ജനങ്ങളെ മുഴുവൻ ഇവിടെ നിന്നും പൊലീസെത്തി മാറ്റുകയായിരുന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ. മോഹൻ ഉൾപ്പെടുള്ളവരും സ്ഥലത്തെത്തി. ചാല ദുരന്തത്തിനു ശേഷം അധികൃതർ തുടരുന്ന അനാസ്ഥയാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും മേയർ കുറ്റപ്പെടുത്തി.
അപകടത്തിന് കാരണം ലോറിയുടെ അമിതവേഗത
ഗ്യാസ് ടാങ്കർ അപകടത്തിന് കാരണം ലോറിയുടെ അമിത വേഗമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ തിരക്കൊഴിഞ്ഞതിനെ തുടർന്ന് മിന്നൽ വേഗത്തിലായിരുന്നു ലോറിയുടെ യാത്ര. മംഗളൂരുവിൽ നിന്നു കൊല്ലത്തേക്ക് പാചകവാതകം നിറച്ചു കൊണ്ടുപോകുകയായിരുന്നു ലോറി. ചാല ഡിവൈഡറിനടുത്തെത്തിയപ്പോഴാണ് കോഴിക്കോടേക്കുള്ള ചൂണ്ടുപലക ഡ്രൈവരുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് ഒന്നും നോക്കാതെ അതേ വേഗത്തിൽ തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്നു നാട്ടുകാർ പറയുന്നു.
ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടാങ്കർ ലോറികളുടെ അമിത വേഗവും ഡ്രൈവർമാർ മദ്യിപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്നു പറഞ്ഞെങ്കിലും അതും നടപ്പായില്ല. ഇപ്പോഴും റോഡരികിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തിയാണ് ടാങ്കർ ലോറികളുടെ മരണപ്പാച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |