തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് ജൂലായിൽ പ്രവർത്തന സജ്ജമാകും. കേന്ദ്രഗവൺമെന്റ് സഹായത്തോടെ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിലേക്ക് ജൂൺ മാസത്തിൽ ആവശ്യമായ യന്ത്രസാമഗ്രികൾ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കെട്ടിടം പൂർത്തിയായെങ്കിലും യന്ത്രസാമഗ്രികൾ നൽകേണ്ട കമ്പനിയെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപെടുത്തിയതിനെ തുടർന്നാണ് പ്രവർത്തനം അനിശ്ചിതത്വത്തിലായത്. ഇപ്പോൾ പ്രതിദിനം നാലു മുതൽ ആറ് വരെ ടൺ ദ്രവീകൃത ഓക്സിജനാണ് പാലക്കാട്ടെ സ്വകാര്യപ്ലാന്റിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ഓക്സിജൻ വിതരണം ചെയ്യുന്ന ടാങ്കർലോറിക്ക് ഗതാഗതതടസം കൂടാതെ എത്തിച്ചേരുന്നതിനും ഇടയിൽ സ്വകാര്യ ആശുപത്രികളിലേക്ക് മറിച്ചുനൽകാതിരിക്കാനും പ്രത്യേക പൊലീസ് എസ്‌കോർട്ടുണ്ട്. ഇതു കൂടാതെ 11 കിലോ ലിറ്റർ ശേഷിയുള്ള ടാങ്കിൽ ഓക്സിജൻ തീർന്നുപോയാലും 3 മണിക്കൂർ നേരം സുഗമമായി ഉപയോഗിക്കാനുള്ള 80 ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ കോളേജിന് സ്വന്തമായുണ്ട്. ഇപ്പോൾ 250 കൊവിഡ് രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |