കണ്ണൂർ: കർണ്ണാടക വനം വകുപ്പിന്റെ പ്രതികൂല റിപ്പോർട്ടിനെത്തുടർന്ന് തലശ്ശേരി-മൈസൂർ റെയിൽപ്പാതയുമായി മുന്നോട്ട് പോകരുതെന്ന് കർണ്ണാടക സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ അനിവാര്യമായി. ദക്ഷിണ കുടക്, മൈസൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ അതിപ്രാചീനമായ ജൈവ വൈവിദ്ധ്യത്തെ ഈ പദ്ധതി അടിമുടി നശിപ്പിക്കുമെന്നാണ് കർണാടക വനംവകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
സംസ്ഥാന സർക്കാരിന് ഏറെ താത്പര്യമുള്ള 5000 കോടിയുടെ ഈ പദ്ധതി ഏൽപ്പിച്ചിരിക്കുന്നത് കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനെയാണ്. സർവ്വേ പ്രവർത്തനങ്ങൾ ഡി.എം.ആർ.സിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സാദ്ധ്യതാപഠന റിപ്പോർട്ടനുസരിച്ച് കുടക് ജില്ലയിലെ കുട്ട വഴിയാണ് പാത. എന്നാൽ കർണ്ണാടക വനം വകുപ്പിന്റെ കർശനമായ എതിർപ്പിനെത്തുടർന്ന് സർവേക്കുള്ള അനുമതി കിട്ടിയില്ല. ദക്ഷിണ കുടകിലെ നാഗർഹോളെ നാഷണൽ പാർക്ക് ടൈഗർ റിസർവ്, കുട്ട, കന്നൂർ, തിത്തിമത്തി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പാത സമ്പന്നമായ ജൈവവൈവിദ്ധ്യത്തിന് നാശം വരുത്തുമെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ട്.
84 കിലോ മീറ്റർ നിബിഡവനം
84 കി.മീ. നിബിഡ വനത്തിലൂടെയാണ് പാത കടന്നുപോകേണ്ടത്. ഇതാകട്ടെ നിത്യഹരിത വനപ്രദേശങ്ങളും ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ വനപ്രദേശങ്ങളും ഉൾപ്പെടുന്ന പ്രകൃതിയുടെ അമൂല്യ സ്വത്താണെന്നും വനംവകുപ്പ് കണ്ടെത്തി. എതിർപ്പുകളെത്തുടർന്ന് പകരം പാതയ്ക്ക് കേരളാ സർക്കാർ നിർദ്ദേശം സമർപ്പിച്ചിരുന്നു. തലശേരിയിൽ നിന്നാരംഭിച്ച് സുൽത്താൻ ബത്തേരി വഴി മൈസൂരിനടുത്തുള്ള കടക്കോളയിൽ എത്തുന്ന തരത്തിലായിരുന്നു പുതുക്കിയ പാത. വനപ്രദേശങ്ങൾ കുറവാണെന്നും കേരളസർക്കാർ വാദിച്ചു.
ജലലഭ്യത കുറയുമെന്ന് റിപ്പോർട്ട്
പുതുക്കിയ പാത യാഥാർത്ഥ്യമാവണമെങ്കിൽ ധാരാളം തുരങ്കങ്ങളാണ് നിർമ്മിക്കേണ്ടി വരിക. അതോടെ വനപ്രദേശത്തിന് താഴെയുള്ള സ്ഥലങ്ങളിൽ ജല ലഭ്യത ഗണ്യമായി കുറയുമെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കർണ്ണാടക വനം വകുപ്പ് ശക്തിയുക്തം വാദിക്കുന്നു. അതുകൊണ്ട് പുതുക്കി നിശ്ചയിച്ച ഈ പാതക്കെതിരെയും കർശനമായ നിലപാടാണ് കർണ്ണാടക വനം വകുപ്പും സർക്കാരും എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |