പേരാവൂരിലെ കനത്ത ജാഗ്രത
പേരാവൂർ: പേരാവൂരിലെ വിവിധ ആദിവാസി കോളനികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയിൽ. രോഗബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതൽ കേന്ദ്രങ്ങളും ഒരു ട്രൈബൽ സി.എഫ്.എൽ.ടി.സി.യും സജ്ജീകരിച്ചു. കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളിൽ വരാൻ ആദിവാസികളിൽ ഭൂരിഭാഗവും തയ്യാറാവാത്തതിനാൽ കോളനികളിൽ നേരിട്ട് ചെന്ന് സ്രവ പരിശോധന നടത്തിയതിനാലാണ് രോഗവ്യാപനം കണ്ടെത്താൻ കഴിഞ്ഞത്.
പേരാവൂർ സെന്റ്‌ജോസഫ്സ് എച്ച്.എസ്.എസിൽൽ ഒരുക്കിയ സി.എഫ്.എൽ.ടി.സിയിൽ ഓക്സിജൻ ബെഡ് അടക്കം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ആദിവാസികൾ വനത്തിൽ അഭയം തേടി
മേലെ പാൽച്ചുരം ആദിവാസി കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ കൊവിഡിനെ പേടിച്ച് വനത്തിൽ അഭയം തേടി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗർഭിണികളടക്കമുള്ള ആദിവാസി കുടുംബങ്ങൾ വനത്തിലേക്ക് പോയത്. ആറളം ഫാമിലുള്ള ഒരാൾക്ക് കൊവിഡ് ബാധിച്ച് തലശ്ശേരിയിൽ ചികിത്സയിലാണെന്നും അവരുടെ ചികിത്സ കഴിഞ്ഞ് ബന്ധു താമസിക്കുന്ന മേലെ പാൽച്ചുരം കോളനിയിലേക്ക് വരുമെന്നും അറിഞ്ഞതിനെത്തുടർന്നാണ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം വനത്തിലേക്ക് പോയതെന്ന് കോളനിവാസികൾ തന്നെ പറയുന്നു.
നാല് കുടുംബങ്ങൾ ഒഴികെ എല്ലാവരും വനത്തിൽ അഭയം തേടിയതോടെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും വനംവകുപ്പും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി. ഒടുവിൽ 27 പേർ അടങ്ങുന്ന കോളനിവാസികളായവരെ വയനാട് അതിർത്തിയായ ലങ്കയ്ക്ക് സമീപം കുടിൽ കെട്ടി താമസിക്കുന്ന നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ ഇവരെ തിരിച്ചെത്തിച്ചു. ബാക്കിയുള്ള ഇരുപതിലധികം പേർ ഉൾപ്പെടുന്ന മറ്റൊരു സംഘത്തെ വനാതിർത്തിക്കുള്ളിലുള്ള കാരക്കുണ്ട് എന്ന സ്ഥലത്ത് വെച്ചു കണ്ടെത്തി. ഇവരെയും കോളനിയിൽ തിരിച്ചെത്തിച്ചു.
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, സെക്രട്ടറി സത്യൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, വനം വകുപ്പ് ഉലദ്യാഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് വനത്തിൽ തിരച്ചിൽ നടത്തിയത്. കേളകം എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളനിയിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |