കണ്ണൂർ: ലോക്ക്ഡൗണിനു പിന്നാലെ കടലാക്രമണവും കൂടി വന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് പൊലീസിനും ഫയർ ഫോഴ്സിനുമാണ്. കനത്ത മഴയിലും കൊവിഡ് ഭീഷണിയിലും രാവും പകലുമില്ലാതെ അലച്ചിലാണ്. എല്ലായിടത്തും ഓടിയെത്തണം. വലിയ ദുരിതം അനുഭവിക്കുമ്പോഴും വിളിപ്പുറത്ത് എത്താൻ സജ്ജരാണ് കണ്ണൂരിലെ പൊലീസ്, ഫയർ ഫോഴ്സ് ടീം. ഊണും ഉറക്കവും ഉപേക്ഷിച്ചു തന്നെയാണ് ഇവർ ജോലിക്കിറങ്ങുന്നത്. ചിലപ്പോൾ രണ്ടും മൂന്നും ദിവസം ജോലി ചെയ്ത ശേഷമാണ് വീട്ടിലെത്തുന്നതു തന്നെ.
സംസ്ഥാന, ദേശീയ പാതയിലെ അനാവശ്യ ഗതാഗതവും അവശ്യ സർവീസ് ഗണത്തിൽപ്പെട്ട കടകളിലെ തിരക്കും നിയന്ത്രിക്കേണ്ട ചുമതല ഇപ്പോൾ പൊലീസിനാണ്. കൊവിഡ് രോഗികളെ ആശുപത്രികളിലും എഫ്.എൽ.ടി സെന്ററുകളിലും എത്തിക്കുന്നത് ഫയർഫോഴ്സുമായി സഹകരിച്ചാണ്. അത്യാവശ്യ ഘട്ടങ്ങളിൽ കൊവിഡ് രോഗികൾക്കായി ഓക്സിജൻ വിതരണവും ഫയർഫോഴ്സ് ഏറ്റെടുക്കാറുണ്ട്.
ജില്ലയിലെ ഇരിട്ടി, ആലക്കോട്, ആറളം ഭാഗങ്ങളിൽ മണ്ണിടിച്ചലും രൂക്ഷമാണ്. കാറ്റിനെ തുടർന്ന് മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും കടപുഴകി വീഴുമെന്നതിനാൽ ഇവിടെയും നിയന്ത്രണം പൊലീസിനാണ്. പുഴയോരവാസികൾ, അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്നവർ എന്നിവരുടെ കാര്യത്തിലും പൊലീസും ഫയർ ഫോഴ്സും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴശ്ശി അണക്കെട്ടിനു പരിസരത്തുള്ളവരെ പുനരധിവസിപ്പിക്കാനും പൊലീസ്, ഫയർ ദൗത്യ സേനകൾ തന്നെയാണ് മുന്നണിപ്പോരാളികളായി പ്രവർത്തിച്ചത്.
ദുരിതങ്ങളുണ്ട്... ആരോടു പറയാൻ ?
തദ്ദേശസ്ഥാപനങ്ങളിലും പൊലീസ്, ഫയർ സേനകളിലും ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസ്ഥയാണ്. പൊലീസ് സേനയിൽ വലിയൊരു വിഭാഗം കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിനിടെയാണ് ന്യൂനമർദ്ദത്തെതുടർന്ന് കടലാക്രമണവും മറ്റും രൂക്ഷമായത്. ഇതോടെ ഇവരുടെ ജോലിഭാരം ഇരട്ടിയായി. ദുരന്തനിവാരണ നിയമമനുസരിച്ചുള്ള നടപടികൾകൂടി പൊലീസ്-ഫയർ സേനകൾ നിർവഹിക്കണം. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കുമാണ്. ഇതോടെ ലോക്ക്ഡൗൺ, റെഡ് അലർട്ട് പ്രവൃത്തികൾ ഒരേ സമയം ഏറ്റെടുക്കുന്ന തിരക്കിലാണ് ഇത്തരം സ്ഥാപനങ്ങൾ.
മഴ കുറഞ്ഞെങ്കിലും കണ്ണൂർ ജില്ലയിൽ സിറ്റി, മൈതാനപ്പള്ളി, തയ്യിൽ , തലശേരി ഗോപാലപ്പേട്ട, പയ്യന്നൂർ ഏഴിമല, പഴയങ്ങാടി, പയ്യാമ്പലം തുടങ്ങിയ തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇവിടങ്ങളിൽ കടലാക്രമണ ഭീഷണിനേരിടുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്.
ജില്ലയിൽ ഇപ്പോൾ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.പൊലീസ് സേന ജനങ്ങൾക്ക് വേണ്ടിയാണ്. അവർക്ക് കാവലായി രാപ്പകൽ ഭേദമില്ലാതെ സേവനസന്നദ്ധരായുണ്ടാകും.
ആർ. ഇളങ്കോ, സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |