പിണറായി: ബാങ്കുകളിൽ നിന്നു വായ്പയെടുത്തും ഉള്ളതെല്ലാം വിറ്റുപെറുക്കിയും ഏറെ പ്രതീക്ഷയോടെ തുടങ്ങിയ മത്സ്യകൃഷി കനത്ത മഴയെ തുടർന്ന് വെള്ളത്തിലായി. പിണറായി, ധർമ്മടം, എരഞ്ഞോളി പഞ്ചായത്തുകളിൽ 50 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. തണുപ്പു കൂടിയ കലക്കുവെള്ളം ഒഴുകി എത്തി മീൻ കുഞ്ഞുങ്ങളടക്കം ചത്തുപൊങ്ങുകയായിരുന്നു.
ചത്തുപൊങ്ങിയ മത്സ്യം കൂട്ടത്തോടെ തെങ്ങിനും മറ്റും വളമായി ഉപയോഗിക്കുകയാണ് ഇപ്പോൾ. കടം കയറിയ നൂറുകണക്കിന് കർഷകർ എന്തു ചെയ്യണമെന്നറിയാതെ വഴിമുട്ടിയിരിക്കയാണ്.
ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തലശേരി എൻ.ഇ.എസ് ബ്ലോക്ക് പട്ടികജാതി സഹകരണസംഘത്തിന്റെ കീഴിലുള്ള പടന്നക്കര മാറാട്ട കണ്ടത്തിൽ കരിമീൻ വളർത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. 10,800 മത്സ്യക്കുഞ്ഞുങ്ങളെ ഒരാഴ്ച മുമ്പ് നിക്ഷേപിച്ചിരുന്നു. കനത്ത മഴയിൽ കണ്ടം വേർതിരിച്ചുണ്ടാക്കിയ ബണ്ടുകളെല്ലാം കരകവിഞ്ഞ് മത്സ്യക്കുഞ്ഞുങ്ങളെല്ലാം നഷ്ടപ്പെട്ടു. കർഷകനും പിണറായി സഹകരണ ബാങ്ക് പ്രസിഡന്റുമായ പടന്നക്കരയിലെ സി.വി സുമജന്റെ പൂർണ വളർച്ചയെത്തിയ കരിമീനുകൾ വെള്ളം കയറി നശിച്ചു. 15,000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. സി.വി ശശിധരൻ 20,000 കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.ഇരുവരുടെയും കരിമീനുകൾ വിളവെടുപ്പിന് സമയമായിരുന്നു. അപ്പോഴാണ് കനത്ത മഴ എത്തിയത്. ഇരുവർക്കുംകൂടി പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാറപ്രം ബോട്ട് ജെട്ടിക്ക് സമീപം കൂട് മത്സ്യകൃഷി ചെയ്ത പി.എം ദിനിൽ പ്രസാദ്, സി. ബൈജേഷ്, എം. പ്രസാദൻ, പി.എം ഷാജി എന്നിവരുടെ കരിമീൻ കൃഷിയും ശക്തമായ മഴയിലും കാറ്റിലും നശിച്ചു. ഒരാൾക്ക് മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകർ പറഞ്ഞു. കൂട് കൃഷി കൂടാതെ മീൻ വളർത്തൽ കണ്ടത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യുവ കർഷകനായ പി.എം ദിനിൽ പ്രസാദിന് ഒരു ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.
പ്രവാസികൾക്കും ഇരുട്ടടി
എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് എ.കെ.ജി മിനിസ്‌റ്റേഡിയത്തിനടുത്താരംഭിച്ച കണ്ണൂർ പ്രവാസി അക്വാഫാമിലെ മത്സ്യക്കുഞ്ഞുങ്ങൾ മുഴുവൻ നശിച്ചു. കൊവിഡിന്റെ തുടക്കത്തിൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾ ചേർന്നാരംഭിച്ച സംരംഭമാണിത്.
പതിനഞ്ച് ദിവസം മുമ്പാണ് ഒരു ലക്ഷം പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഒരു വർഷം മുമ്പാരംഭിച്ച പ്രവാസികളുടെ സ്വപ്‌നപദ്ധതിയാണ് ബണ്ട് തകർന്ന് ഒഴുകിയെത്തിയ പുഴവെള്ളത്തിൽ നശിച്ചത്.
വടക്കുമ്പാട് ജോയിന്റ് ഫാമിംഗ് സഹകരണ സംഘത്തിനു കീഴിലുള്ള അക്വാഫാമിലെ മത്സ്യകൃഷിയിടങ്ങളിൽ വെള്ളം കയറി വിളവെടുപ്പിന് പാകമായ കരിമീനും ചെമ്മീനും നശിച്ചു. മണ്ണയാട് ഒക്ടാപസ് അക്വാഫാമിലെ ചെമ്മീൻ കൃഷിയും നശിച്ചു. നബാഡിന്റെ സംയോജിത മത്സ്യ–നെല്ല് കൃഷിയുടെ ഭാഗമായി തുടങ്ങിയ ഫാമിന്റെ ബണ്ട് വേലിയേറ്റത്തിൽ തകർന്നാണ് നാശം. ചെമ്മീൻ കൃഷിക്കൊപ്പം ഫാമിലെ ഉപകരണങ്ങളും നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |