കണ്ണൂർ: തുടർഭരണത്തിന് തുടക്കം കുറിച്ച് പുതുചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ വികസന തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ സ്വപ്നപദ്ധതികളായ തലശേരി- മാഹി ബൈപ്പാസ്, അഴീക്കൽ തുറമുഖ വികസനം, തലശേരി- മൈസൂരു റെയിൽവേ, ദേശീയപാതാ വികസനം, ജലപാത എന്നിവ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് കണ്ണൂരിന്.
അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ, ആശുപത്രികൾ, കളിസ്ഥലങ്ങൾ, മാർക്കറ്റുകൾ, സാംസ്‌കാരിക നിലയങ്ങൾ തുടങ്ങി ടൂറിസം രംഗത്തേക്കുവരെ നീളുന്ന പദ്ധതികൾ ഇനിയും പൂർത്തിയാകാനുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ഈ പ്രവർത്തനങ്ങളെല്ലാം കൂടുതൽ മികവോടെ യാഥാർത്ഥ്യമാക്കാനാകും. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ വിപ്ളവകരമായ മാറ്റത്തിന്റെ തുടർച്ച ഉന്നതവിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കും. രജതജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കണ്ണൂർ സർവകലാശാലയിൽ പുതിയ കോഴ്‌സുകളും ആരംഭിക്കും.
ഉണർവായി മലബാർ പാക്കേജ്
2006 ലെ വി.എസ് അച്യുതാനന്ദൻ സർക്കാരാണ് മലബാറിന്റെ വികസനം പ്രത്യേക വിഷയമായെടുത്ത് ക്രിയാത്മക നടപടികൾക്ക് മുൻകൈയെടുത്തത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പ്രത്യേക മലബാർ വികസന പാക്കേജ് പ്രഖ്യാപിച്ചു. ഗ്രാമീണമേഖലയിൽപോലും ഉന്നത നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, വൈദ്യുതീകരണം തുടങ്ങി വിപുലമായ വികസനക്കുതിപ്പിലേക്കുള്ള ചുവടുവയ്‌പായിരുന്നു പാക്കേജ്.
മട്ടന്നൂരിനും പ്രതീക്ഷ
വ്യവസായ വികസനത്തിന് കണ്ണൂർ വിമാനത്താവളം വലിയ മുതൽക്കൂട്ടാകും. ഇതുകണക്കിലെടുത്താണ് ആദ്യ പിണറായി സർക്കാർ, മന്ത്രി ഇ.പി. ജയരാജന്റെ മുൻകൈയിൽ മട്ടന്നൂരിൽ 5000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയാരംഭിച്ചത്. കിൻഫ്രയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ ഊർജിതമായി നടക്കുകയാണ്. ഐ.ടി. അടക്കമുള്ള ആധുനിക വ്യവസായ സംരംഭങ്ങൾക്കാകും മുൻഗണനയെന്നത് അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |