പയ്യന്നൂർ: കൊവിഡ് 19 രണ്ടാം തരംഗത്തിൽ തെരുവോരവാസികൾക്ക് തുണയായി പയ്യന്നൂർ നഗരസഭ. നഗരത്തിലെ കടത്തിണ്ണകളിലും തെരുവോരത്തും കഴിയുന്നവർക്ക് ആന്റിജൻ പരിശോധന നടത്തിയാണ് നഗരസഭയുടെ കരുതൽ. നഗരസഭയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രി, മുത്തത്തി പകൽ വീട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന.
നഗരസഭാദ്ധ്യക്ഷ കെ.വി. ലളിതയുടെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്കാശുപത്രി എൻ.സി.ഡി മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ, പി.ആർ.ഒ ജാക്സൺ ഏഴിമല, സ്റ്റാഫ് നഴ്സ് ജിനിയ ജോസഫ് എന്നിവരടങ്ങിയ കൊവിഡ് കൺട്രോൾ മൊബൈൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
നഗരസഭാ പരിധിയിൽ തെരുവുകളിൽ അന്തിയുറങ്ങുന്ന 39 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയവരെല്ലാം കൊവിഡ് നെഗറ്റീവ് ആയി. നേരത്തെ അന്യസംസ്ഥാനതൊഴിലാളികൾക്കും നഗരസഭ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവർക്കാവശ്യമായ ഭക്ഷ്യ കിറ്റും നൽകിയിരുന്നു.
നഗരസഭ ഉപാദ്ധ്യക്ഷൻ പി.വി കുഞ്ഞപ്പൻ, പൊതുമരാമത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പയ്യന്നൂരിനെ പിരിഞ്ഞുപോകാത്തവർ
പതിനഞ്ച് വർഷത്തിലധികമായി പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ധനലക്ഷ്മിക്ക് ചെവി കേൾക്കില്ല. ഒട്ടും വയ്യെങ്കിലും എത്ര വിളിച്ചാലും അമ്മയും മകൻ മുത്തുവും തെരുവ് വിട്ടെങ്ങും പോവുകയുമില്ല. ആന്റിജൻ പരിശോധിക്കാനായി നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ കണ്ടപ്പോൾ പുതിയബസ് സ്റ്റാൻഡ് പരിസരത്ത് അന്തിയുറങ്ങുന്ന എൺപതുകാരി ധനലക്ഷ്മിക്ക് ആകെ അങ്കലാപ്പായി. ഒടുവിൽ മകൻ മുത്തുവാണ് ഒരു വിധത്തിൽ അമ്മയെ സമ്മതിപ്പിച്ചത്.
ഇവർക്കു വേണ്ട ഭക്ഷണവും കരുതലും പയ്യന്നൂർ നഗരസഭ ഉറപ്പു വരുത്തുന്നു. അനുയോജ്യമായ ഇടം കണ്ടെത്തി ഇവരെ പാർപ്പിക്കും. തെരുവിൽ കഴിഞ്ഞിരുന്ന പൂർണ ഗർഭിണിയായ പഞ്ചമിയെയും കുടുംബത്തെയും നഗരസഭ സുരക്ഷിതമായി താമസിപ്പിച്ചു വരുന്നുണ്ട്. ഇവരുടെയും ടെസ്റ്റ് നടത്തി. തെരുവിൽ കഴിയുന്നവർക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണവും നൽകി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |