മാഹി: കൂരിരുട്ടിൽ ഇരുന്നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ടൗക്തേയുടെ താണ്ഡവത്തിനും ചീറിയടിച്ച പടുകൂറ്റൻ തിരമാലകൾക്കിടയിലും മരണത്തെ മുന്നിൽക്കണ്ട 12 മണിക്കൂറുകൾ. എ.എസ്.എൽ ചീൽ എന്ന കപ്പലിന്റെ ക്യാപ്ടനായ മാഹി പാറക്കൽ സ്വദേശി ചാണോളിയൻ വളപ്പിൽ പ്രേമന്റെ കാതുകളിൽ നിന്ന് ഇപ്പോഴും ആ ഇരമ്പം പോയിട്ടില്ല. മരണം വരെ മറക്കാത്ത അനുഭവങ്ങളാണ് ഈ മലയാളി കപ്പിത്താന് കഴിഞ്ഞദിവസങ്ങൾ നൽകിയത്.
അതിശക്തമായ ചുഴലിക്കാറ്റിൽ നിന്നും രക്ഷനേടാൻ എട്ട് നങ്കൂരങ്ങളുമിട്ട് കടലിൽ ഉറപ്പിച്ചുനിർത്തിയ ഷിപ്പിംഗ് കോർപ്പറേഷന്റെ സാഗർ ഭൂഷൺ എന്ന കപ്പൽ അപകടത്തിൽപെട്ടപ്പോഴായിരുന്നു പ്രേമന്റെ നേതൃത്വത്തിൽ എ.എസ്.എൽ ചീൽ എന്ന കപ്പൽ രക്ഷാദൗത്യം ഏറ്റെടുത്തത്. മുംബൈ കടലിൽ നിന്ന് നങ്കൂരങ്ങൾ വിട്ട് ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പൽ ഒഴുകി പോകുകയായിരുന്നു. 90 കി.മീ. വേഗതയിലുള്ള കാറ്റും അഞ്ച് മുതൽ ആറ് മീറ്റർ വരെ ഉയരത്തിൽ അടിക്കുന്ന തിരമാലകളുമായി അമ്മാനമാടുകയായിരുന്നു കപ്പൽ. മറിഞ്ഞാൽ വൻ ദുരന്തം ഉറപ്പാണെന്നതിനാൽ ഏതു വിധേനയും രക്ഷപ്പെടുത്തണമെന്ന ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെയും കപ്പൽ കമ്പനിയുടെയും സന്ദേശങ്ങൾ തുരുതുരാ വന്നുകൊണ്ടിരുന്നു ഇതിനിടയിൽ തിരമാലകളുടെ ഉയരം പത്ത് മുതൽ 12 മീറ്റർ വരെയെത്തി. കാറ്റിന്റെ വേഗത 200 കിലോമീറ്ററും പിന്നിട്ടു. രാത്രി പന്ത്രണ്ടു മണിയോടെ കാറ്റിന്റെ വേഗതയ്ക്ക് അല്പം കുറവുണ്ടായി.
കൊച്ചി സ്വദേശിയായ ചീഫ് ഓഫീസർ മൈക്കിൾ ജോസഫും മറ്റ് 16 കപ്പൽ ജീവനക്കാർക്കുമൊപ്പം സാഗർ ഭൂഷൺ കപ്പലിനെ ലക്ഷ്യമാക്കി പ്രേമന്റെ കപ്പൽ നീങ്ങി. കരയിൽ നിന്ന് ഏതാണ്ട് ഒന്നര നോട്ടിക്കൽ മൈൽ അകലെ വച്ച് സംഘം കപ്പലിനടുത്തെത്തി.കെട്ടിവലിക്കാനുപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി. അര മണിക്കൂറിനകം നാവിക സേനയുടെ കപ്പലും സ്ഥലത്തെത്തി. സാഗർ ഭൂഷണെ സുരക്ഷിതമായി കെട്ടിവലിച്ച് വ്യാഴാഴ്ച ഉച്ചയോടെ മുംബയ് തുറമുഖത്തെത്തിച്ചു. കപ്പലിലുണ്ടായിരുന്ന 101 പേരും സുരക്ഷിതരായിരുന്നു.
സാഗർഭൂഷണെ രക്ഷിച്ചതടക്കം മൂന്നു ദിവസം നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ മുംബയ് തീരത്തെത്തിയപ്പോൾ കപ്പലിന്റെ പെയിന്റ് പോലും കാറ്റിൽ ഇളകിപ്പോയ നിലയിലായിരുന്നുവെന്ന് ക്യാപ്ടൻ പ്രേമൻ പറഞ്ഞു.
28 വർഷം സർവീസുള്ള ക്യാപ്ടൻ പ്രേമൻ കഴിഞ്ഞ നാലു വർഷമായി എ.എസ്.എൽ ചീൽ എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്.1999 ൽ ഒഡിഷയിൽ പതിനായിരങ്ങൾ മരിച്ച ചുഴലിക്കാറ്റ് ദുരന്തത്തിനും ഈ കപ്പിത്താൻ സാക്ഷ്യം വഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |