കണ്ണൂർ: ലോക്ക്ഡൗണിൽ മദ്യഷാപ്പുകൾ അടച്ചിട്ടതോടെ ജില്ലയിൽ വ്യാജവാറ്റും മദ്യക്കടത്തും വ്യാപകമായത് എക്സൈസിനെ വട്ടം ചുറ്റിക്കുന്നു. കർണ്ണാടക അതിർത്തികളിലൂടെ മംഗലാപുരം, വീരാജ് പേട്ട വഴിയാണ് മദ്യം കണ്ണൂരിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം കണ്ണൂരിലെത്തിച്ച ഗോവൻ നിർമ്മിത മദ്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് 19 കുപ്പി ഗോവൻ മദ്യം പിടികൂടിയിരുന്നു. ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യം.
കേരള, കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ്, പൊലീസ് സംയുക്ത പരിശോധന കർശനമാക്കിയിരിക്കുകയാണ്. മാക്കൂട്ടംചുരം പാത വഴിയാണ് മദ്യക്കടത്ത് കൂടുതലും. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നിന്ന് പച്ചക്കറി കൊണ്ടുവന്ന ജീപ്പിൽ നിന്നും വൻതോതിലുള്ള മദ്യക്കടത്ത് പിടികൂടിയിരുന്നു.
വനമേഖലയിൽ വ്യാജ വാറ്റ് വ്യാപകം
ജില്ലയിലെ മലയോര മേഖലയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്. ശ്രീകണ്ഠപുരം, ആലക്കോട്, ചന്ദനക്കാംപാറ, ചെറുപുഴ, മുഴക്കുന്ന്, കാഞ്ഞിരക്കൊല്ലി, തില്ലങ്കേരി, പെരിങ്ങോം, കാസർകോട് -കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാജവാറ്റ് വ്യാപകമാണ്. ഇത്തരം പ്രദേശങ്ങളിൽ പലപ്പോഴും പൊലീസിനും എക്സൈസിനും എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. അഥവാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം സംഭവങ്ങളിൽ വാഷ് പിടികൂടി നശിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുക.
വീടുകളിലും വാറ്റ് തകൃതി
ഗ്യാസ് സിലിണ്ടറും സ്റ്റൗവും അടങ്ങുന്ന ഉപകരണങ്ങൾവച്ച് ഹൈടെക് വാറ്റ് കേന്ദ്രങ്ങൾ ഇന്ന് വീടുകളിലും വീടുകളോടനുബന്ധിച്ച ഷെഡ്ഡുകളിലും ആൾതാമസമില്ലാത്തയിടങ്ങളിലും സജീവമാണ്. പ്രഷർ കുക്കറും മറ്റും ഉപയോഗിച്ച് ആളൊഴിഞ്ഞ വീടുകളിലും മറ്റും നടക്കുന്ന ചാരായവാറ്റിനും കുറവില്ല. ചിലർ സ്വന്തം വീടുകളിൽത്തന്നെ പ്രഷർകുക്കർ ഉപയോഗിച്ച് ചാരായമുണ്ടാക്കുന്നു. കാട് കയറിയുള്ള വേട്ട തുടങ്ങിയതോടെയാണ് പലരും വീടുകളിലേക്ക് വാറ്റുകേന്ദ്രം മാറ്റിയത്. മറ്റു തൊഴിലുകൾ നിന്നതോടെ വാറ്റ് വഴി ഉപജീവനം നടത്തുന്നവരും മലയോരത്തുണ്ട്.
മദ്യശാലകൾ പൂട്ടിയതിനെ തുടർന്നാണ് വ്യാജവാറ്റ് കേന്ദ്രങ്ങൾ വർധിച്ചത്. ഇതിനെതിരെ കർശന പരിശോധന തുടരും. ഓരോ എക്സൈ് റേഞ്ചിന്റെ കീഴിലും പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന. വ്യാജവാറ്റും മദ്യക്കടത്തും കൂടുമ്പോഴും കൊവിഡ് പ്രതിസന്ധി പരിശോധനയ്ക്കും മറ്റും തടസ്സമാവുകയാണ്. ജില്ലയിലെ 50 ഓളം ഉദ്യേഗസ്ഥർ കൊവിഡ് ബാധിച്ച് അവധിയിലാണ്. അത്രയും പേർ നിരീക്ഷണത്തിലുമാണ്.
അൻസാരി ബീഗു, എക്സൈ് ഡപ്യൂട്ടി കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |