പേരാവൂർ: പെരുമ്പുന്ന ജനവാസമേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രി പുഴകടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം പെരുമ്പുന്ന മൈത്രി ഭവനു സമീപത്തെ തെങ്ങുമ്പള്ളി ബേബിയുടെ പറമ്പിലെ നിരവധി വാഴകൾ നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായതോടെ ആറളം, പാലപ്പുഴ, മണത്തണ മലയോര ഹൈവേയിലൂടെയുള്ള രാത്രിയാത്രയും ഭീതിജനകമായി.
പെരുമ്പുന്ന ജനവാസ മേഖലയിൽ കഴിഞ്ഞ ഒരാഴ്ച്ചയോളമായി കാട്ടാന ശല്യം രൂക്ഷമായിട്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. ബാവലിപ്പുഴ കടന്നാണ് കാട്ടാനകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതയ്ക്കുന്നത്.
രണ്ടു ദിവസം മുമ്പ് വിയറ്റ്നാം പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ കണ്ണന്താനം ജോസ്, കണ്ണന്താനം ജെയ്സൺ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ വിളകൾ നശിപ്പിച്ചിരുന്നു.
ആറളം ഫാമിലെ കാർഷിക മേഖലയിൽ 20 ഓളം ആനകൾ കറങ്ങി നടക്കുകയാണ്. ഇതിൽ മൂന്നും നാലും ആനകളാണ് പുഴയോരങ്ങളിലൂടെയും മറ്റുമായി ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നത്.
രണ്ടു മാസം മുമ്പ് ആറളം ഫാം ജീവനക്കാരും, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം അധികൃതരും ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇവയെല്ലാം തന്നെ വിവിധ ഘട്ടങ്ങളിലായി ഫാമിനകത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ആനമതിൽ തകർന്ന ഭാഗത്തുകൂടിയാണ് ഇവ ഫാമിനകത്തേക്ക് പ്രവേശിക്കുന്നത്.
കാട്ടാനകളെ പ്രതിരോധിക്കണം
കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പും സർക്കാർ സംവിധാനങ്ങളും, പഞ്ചായത്ത് ഭരണസമിതികളും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ആന ഇറങ്ങുന്ന വഴികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയോ, ആനശല്യം ഒഴിവാക്കാൻ മറ്റ് അടിയന്തിര നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് കുമാർ, യു.ഡി.എഫ് കൺവീനർ വി. രാജു, വാർഡ് അംഗം സിബി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. കൃഷി നാശമുണ്ടായ സ്ഥലങ്ങൾ നേതാക്കൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |