കാഞ്ഞങ്ങാട്: കൊവിഡ് ആളനക്കം ഇല്ലാതാക്കിയ കാർഷിക കോളേജ് അങ്കണത്തിൽ ചക്കരക്കുട്ടിയും ഫിറങ്കി ലട്‌വയും ആൽഫോൺസയുമടക്കം അതിവിശിഷ്ടമായ മാമ്പഴമധുരം ഇക്കുറിയും. എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന മാമ്പഴമഹോത്സവം കഴിഞ്ഞ വർഷത്തേതുപോലെ ഇക്കുറിയും മുടങ്ങിയപ്പോൾ മാമ്പഴ വൈവിദ്ധ്യം രുചിച്ചറിയാനുള്ള അപൂർവാവസരമാണ് മാമ്പഴപ്രേമികൾക്ക് കൈവിട്ടത്.
19 ഇനം രുചിയേറും മാമ്പഴങ്ങളാണ് നീലേശ്വരം പടന്നക്കാട് കാർഷിക കോളേജ് അങ്കണത്തിൽ പാകമായി നിൽക്കുന്നത്. സാഗൂർ സാഹിബ് കോളേജിനായി കൈമാറിയ സ്ഥലത്താണ് വൈവിദ്ധ്യപൂർണമായ മാവുകളടക്കം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കോളേജിന്റെ സ്വന്തം ഇനമായ ഫിറങ്കി ലട്‌വ ഇത്തവണ നേരത്തേ കായ്ച്ചിരുന്നു. ചക്കരക്കുട്ടിയാണ് ഇവിടത്തെ മറ്റൊരു താരം. ഇതും കായ്ച്ചു പാകമായ് നിൽക്കുന്നു. കാണാൻ ഭംഗിയുള്ള ഇത്തിരി കുഞ്ഞൻ മാമ്പഴമാണ് ചക്കരക്കുട്ടി. അടയ്ക്ക വലുപ്പം മാത്രം. ഇവനാണ് ആരാധകർ കൂടുതൽ. പേര് പോലെ തന്നെ തേനൂറുന്ന മധുരമാണിതിന്.
പൊതുവെ ഇത്തവണ കായ്ഫലം 30 ശതമാനത്തോളം കുറവാണെന്ന് കാർഷിക കോളേജ് ഡീൻ ഡോ. പി.ആർ സുരേഷ് പറഞ്ഞു. പുഴുശല്യവും കൂടുതലാണ്. മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന മൂവാണ്ടനും ഗോമാങ്ങയുമടക്കം പരമ്പരാഗത മാവുകളും ഇവിടെയുണ്ട്. കാലപ്പാടിയാണ് ഇവിടെത്തെ പ്രിയമേറിയ മറ്റൊരു മാവിനം. അൽഫോൺസാ, നീലം, മൽഗോവ, മല്ലിക, ഗുദാദ്, ഇമാം പസന്ത്, ജഗൽപൂർ, ഹിമാ പസന്ത്, കർപ്പൂരം, കുറുകൻ, ചിറ്റൂർ എന്നിങ്ങനെ പോകുന്നു ഇനങ്ങൾ. 12 ഇനം മാവിൻ തൈകളുടെ വിൽപ്പനയും ഇവിടെ വർഷാവർഷം നടത്താറുണ്ട്. കാർഷിക കോളേജ് തന്നെ വികസിപ്പിച്ചെടുത്ത ഫിറങ്കി ലട്‌വ തൈകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |