കണ്ണൂർ: കൊവിഡിൽ കുടുങ്ങി നാടും നഗരവും വലയുമ്പോൾ വിപണി കീഴടക്കി വ്യാജ ഓക്സിമീറ്ററുകളും എൻ-95 മാസ്‌കുകളും വിറ്റഴിക്കപ്പെടുന്നു. പൊലീസ് റെയ്ഡ് കർശനമാക്കിയിട്ടുണ്ടെങ്കിലും ഇവയുടെ വില്പനയിൽ കുറവുണ്ടായിട്ടില്ല കണ്ണൂർ, തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിലെ ചില കടകളിൽ ഇവ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പിടിക്കപ്പെട്ടത് വിരലിലെണ്ണാവുന്നവ മാത്രമാണ്.
കൊവിഡ് പ്രതിരോധത്തിൽ അത്യന്താപേക്ഷിതമായ ഉപകരണങ്ങളുടെ കൃത്രിമ ക്ഷാമവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ ആദ്യഘട്ടം നിശ്ചയിച്ച വില നിർമ്മാതാക്കൾ സ്വീകാര്യമല്ലെന്ന് അറിയിച്ചതിനെ തുടർന്ന് പുതിയവില നിശ്ചയിച്ചിരുന്നു. സർക്കാർ ആദ്യം നിശ്ചയിച്ച വിലയ്ക്ക് നിലവാരം കാത്തുസൂക്ഷിച്ച് വിറ്റഴിക്കാൻ സാധിക്കില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ വിശദീകരണം. എന്നാൽ ഈ വിലയും ഉൾക്കൊള്ളാതെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻമാഫിയ സംഘം വ്യാജ ഉപകരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.
മെഡിക്കൽഷോപ്പ് വഴിയും സർജിക്കൽ ഷോപ്പുകളിലുടെയും മാത്രമേ ഓക്സിമീറ്ററുകൾ വിൽപ്പന നടത്താൻ പാടുള്ളുവെന്നാണ് നിയമമെങ്കിലും ചില സ്വകാര്യ വ്യക്തികളും ഇവയുടെ വിൽപ്പന ഏറ്റെടുത്തിരിക്കയാണ്. തങ്ങൾ 700 രൂപയ്ക്ക് നൽകുന്ന ഓക്സിമീറ്ററുകൾ 1500 രൂപയ്ക്ക് ഷോപ്പിൽ വിൽക്കാം എന്നുപറഞ്ഞാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരെ സമീപിക്കുന്നത്.
കൊവിഡ് രണ്ടാംവരവിൽ രോഗികളുടെ എണ്ണം കൂടിയതോടെയാണ് പൾസ് ഓക്സിമീറ്ററുകളുടെ ഉപയോഗം കൂടിയത്. . ഗുണനിലവാരമില്ലാത്ത ഓക്സിമീറ്ററുകളിലെ തെറ്റായ റീഡിംഗ് അനാവശ്യ പരിഭ്രാന്തിക്ക് ഇടയാക്കുമെന്നും തെറ്റായ റീഡിംഗിനെ ആശ്രയിക്കുമ്പോൾ രോഗിയുടെ നില വഷളാവുന്നത് തിരിച്ചറിയാൻ കഴിയില്ലെന്നും വിദഗ്ദ്ധർ പറയുന്നു. നിർമ്മാണക്കമ്പനിയുടെ പേരോ വിലാസമോ ഒന്നുമില്ലാത്ത പൾസ് ഓക്സി മീറ്ററുകളും വിപണിയിൽ സുലഭമാണ്.
എൻ 95 മാസ്‌കിന് 22 രൂപയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തുകയ്ക്ക് ഇപ്പോൾ കടകളിൽ വിൽക്കുന്നത് ഗുണമേന്മയില്ലാത്ത മാസ്‌കുകളാണ്. ജി.എസ്.ടി ബില്ലില്ലാതെയാണ് ഇത്തരം മാസ്‌കുകൾ കടകൾക്ക് വിതരണക്കാർ നൽകിയത്.
വീടുവീടാന്തരം കയറി വിൽപ്പന
വീടുകളിൽ കുറഞ്ഞ വിലയിൽ ഓക്സിമീറ്ററുകളുമായി എത്തുന്നവരിൽ നിന്ന് പലരും കൂടുതൽ വാങ്ങി വയ്ക്കുന്നുണ്ട്. ആദ്യം 1500 രൂപ വില പറയുന്ന സാധനം പിന്നീട് വാദപ്രതിവാദങ്ങൾക്കൊടുവിൽ 700 രൂപയ്ക്കും 500 രൂപയ്ക്കും വിൽക്കുകയാണ് പതിവ്. ഗ്രാമ പ്രദേശങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |