കൊച്ചി: കാസർകോട് ജില്ലയിൽ കൊവിഡ് രോഗികൾക്ക് മതിയായ വെന്റിലേറ്റർ, ഒാക്‌സിജൻ സൗകര്യങ്ങളൊരുക്കിയെന്ന് സർക്കാർ. ഇല്ലെന്ന് ഹർജിക്കാരൻ. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കാസർകോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. ജില്ലയിൽ മതിയായ വെന്റിലേറ്റർ - ഒാക്സിജൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കാസർകോട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറൽ സെക്രട്ടറി റാഷിദ് മൊഹിയുദ്ദീൻ നൽകിയ ഹർജിയിൽ ജസ്‌റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് നിർദ്ദേശം നൽകിയത്.
കൊവിഡ് ജാഗ്രതാപോർട്ടലിൽ കാസർകോട് ജില്ലയിലെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റാണെന്നും ശരിയായ വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അഡ്വക്കേറ്റ് ജനറൽ ഹാജരായ കേസിൽ വെന്റിലേറ്റർ സൗകര്യമുൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ മെഡിക്കൽ ഒാഫീസർ സ്റ്റേറ്റ്മെന്റ് നൽകി. ഇൗ സൗകര്യങ്ങൾ ലഭ്യമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തുടർന്നാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്.
സർക്കാർ പറഞ്ഞ കണക്കിങ്ങനെ
സർക്കാർ ആശുപത്രികളിലെ 961 കിടക്കകളിൽ 469 എണ്ണം കൊവിഡ് രോഗികൾക്കായി മാറ്റിവച്ചു
14 ഇൻവേസീവ് വെന്റിലേറ്ററുകളും 15 നോൺ ഇൻവേസീവ് വെന്റിലേറ്ററുകളുമുണ്ട്.
ഒാക്സിജൻ സൗകര്യമുള്ള 73 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
74 ഐ.സി.യു ബെഡുകളും നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |