കണ്ണൂർ: പരിസ്ഥിതി ദിനം വരുമ്പോൾ സംരക്ഷിക്കപ്പെടേണ്ട ഒന്നായി കണ്ണൂർ, കാസർകോട് ജില്ലകളിലെ പുഴകൾ മാറുകയാണ്. മണൽകടത്തും തോട്ട പൊട്ടിച്ചുള്ള മത്സ്യം പിടിക്കലും പുഴകളുടെ ജൈവവൈവിദ്ധ്യം ഇല്ലാതാക്കുന്ന കാഴ്ചയാണ് കാണുന്നത്. പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞ കൊണ്ട് മാത്രം ഇവ സംരക്ഷിക്കാൻ കഴിയില്ലെന്നാണ് ഓരോ പുഴകളുടെയും അനുഭവം.
മണൽകടത്തും കൈയേറ്റവും അനധികൃത മീൻപിടുത്തവും വ്യാപകമായതോടെ പുഴകളിലെ മത്സ്യ സമ്പത്തും കുറയുന്നതായാണ് അനുഭവം. ഇതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഓരോ സീസണിലും പുഴയിൽ കാണുന്ന മത്സ്യങ്ങൾ ഇപ്പോൾ കാണാറില്ലെന്നാണ് പറയുന്നത്. മാലൻ, തിരുത എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പുഴയിൽ നിന്ന് ഇല്ലാതാവുന്നത്. പുഴ മത്സ്യങ്ങൾ ഏറെ ലഭിക്കുന്ന വളപട്ടണം, എരഞ്ഞോളി, കാര്യങ്കോട്, ഓരീ, മാവിലാകടപ്പുറം എന്നിവിടങ്ങളിലെ പുഴകളിൽ മത്സ്യ സമ്പത്ത് ഏറെ കുറഞ്ഞിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു .
നിരോധിച്ച തോട്ടപൊട്ടിക്കൽ വ്യാപകമായതോടെ എരഞ്ഞോളി, വളപട്ടണം പുഴയുടെ നെഞ്ചുകലങ്ങുന്നതോടൊപ്പം മത്സ്യസമ്പത്തും ഇല്ലാതാകുന്നു. പറശ്ശിനി മുതൽ ആറോൺ തുരുത്ത് വരെയുള്ളപ്രദേശങ്ങളിലാണ് നിയമവിരുദ്ധ മീൻപിടിത്തം കൂടുതലായി നടക്കുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇത്തരക്കാർ
വിലസുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ രാത്രി സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങാത്തതും പരിശോധന കുറഞ്ഞതുമാണ് ഇവർക്ക് അനുഗ്രഹമാകുന്നത്.
മുടക്കമില്ലാതെ മണൽവാരൽ
മണൽകടത്ത് വ്യാപകമായതോടെ കോറളായി ദ്വീപ് പോലുള്ള സ്ഥലങ്ങൾ കാർന്നുതിന്നു തുടങ്ങിയിരിക്കയാണ്. ഇതോടെ പലയിടത്തും കരയിടിച്ചിലും കണ്ടുതുടങ്ങിയിട്ടുണ്ട്. മാസങ്ങളായി ഇത്തരത്തിൽ മണൽ വാരൽ നടക്കുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞ മട്ടില്ല. കൂടിയ വില നൽകി മണൽ വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഇവിടെ എത്തി ഏജന്റിനെ കണ്ട് തുക നൽകിയാൽ വാഹനത്തിൽ മണൽ വീട്ടിലെത്തിക്കും. രാത്രി പത്തിനു ശേഷമാണ് ഇത്തരത്തിൽ മണൽ കടത്തുന്നത്.
ചാക്കുകളിൽ നിറച്ചതിനു ശേഷം പ്രത്യേകം പരിശീലനം ലഭിച്ച ആളുകളാണ് തലച്ചുമടായി മണൽ ചാക്കുകൾ വാഹനം വരുന്ന റോഡിലേക്ക് എത്തിക്കുന്നത്. പരസ്യമായ നിയമ ലംഘനം നടന്നിട്ടും നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |