SignIn
Kerala Kaumudi Online
Saturday, 20 April 2024 11.46 AM IST

ലോക്ക്ഡൗണിൽ പാടവും പറമ്പും സ്മാർട്ടാണ്

agri
ഡീപ് ഫ്ളോ ടെക്നോളജീസ് അംഗങ്ങൾ

കൊവിഡ് മഹാമാരി ലോകം മുഴുവൻ പിടിച്ചുലയ്ക്കുമ്പോൾ ഇവർ പകച്ചുനിൽക്കുകയല്ല. കൃഷിയിലും മറ്റും പുതുവഴി കണ്ടെത്തി അതിജീവനത്തിന്റെ ഹരിതാഭ തീർത്ത് മുന്നേറുകയാണ്. ഇത്തരത്തിൽ കരുത്തോടെ മുന്നേറുന്ന കർഷകരെയും ചെറുകിട സംരംഭകരെയും ഇവിടെ പരിചയപ്പെടാം.....

കണ്ണൂർ: വിത്തിട്ടും വളമിറക്കിയും ചെലവാക്കിയ തുക പോലും കിട്ടില്ലെന്ന കർഷകരുടെ പരിഭവം മാറ്റിയെടുക്കാനാകുമെന്ന് ഒരു കൂട്ടം ന്യൂ ജെൻ സ്റ്റാർട്ടപ്പ് സംരംഭകർ. കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് കഴിഞ്ഞ ലോക്ക് ഡൗണിൽ തുടങ്ങിയ ഡീപ് ഫ്ളോ ടെക്നോളജീസ് ഈ ലോക്ക്ഡൗണിൽ സൂപ്പർ ഹിറ്റാണിപ്പോൾ.

എൻ.എസ്. നന്ദകിഷോർ, ആത്രി ആനന്ദ്, ഇ. സായന്ത്, വിഷ്ണു ബി. രാജ് എന്നിവരാണ് ഈ പുതിയ സംരംഭത്തിനു പിന്നിൽ. മെക്കാനിക്കലിലും ഇലക്ടോണിക്സിലും മറ്റും എൻജിനീയറിംഗ് ബിരുദമെടുത്തവരാണ് എല്ലാവരും. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ സുഗന്ധവിളകളാണ് ഇവർ ഇപ്പോൾ ലക്ഷ്യമിടുന്നത്. മണ്ണൊരുക്കുന്നതു മുതൽ വിപണി വരെ ഇവരുടെ സേവനമുണ്ടാകും. മറ്റു ജോലികൾ ഉപേക്ഷിച്ചാണ് ഇവരെല്ലാം ഈ കൂട്ടായ്മയിൽ പങ്കുചേർന്നത്.

കാലാവസ്ഥ വ്യതിയാനം, വിപണിയിലെ വില വ്യാത്യാസം, കീട നിയന്ത്രണം എന്നിവ നിർമ്മിത ബുദ്ധിയിലൂടെ കർഷകർക്ക് പകർന്നു കൊടുക്കുകയാണ് ഡീപ് ഫ്ളോ ടീം. വില വർദ്ധന അനുസരിച്ച് കർഷകർക്ക് ഉത്പന്നങ്ങൾ വിൽപ്പന നടത്താനുള്ള അവസരം തുറന്നുകിട്ടാൻ ഇവരുടെ സേവനം കൊണ്ട് കഴിയും.

ചെറുതാഴം പഞ്ചായത്തിലെ കുരുമുളക് കർഷക കൂട്ടായ്മയ്ക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില കിട്ടാനുള്ള വഴി തുറന്നു കൊടുത്തതും ഡീപ് ഫ്ളോ ടെക്നോളജീസാണ്. കണ്ണൂർ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം തലവൻ ഡോ. പി. സൂരജ്, കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. പി. ജയരാജ്, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ യാമിനി വർമ്മ എന്നിവരുടെ മാർഗനിർദ്ദേശങ്ങളും ഇവർക്കുണ്ട്.

മികച്ച പ്രവർത്തനങ്ങൾക്ക് സ്പൈസസ് ബോർഡ്, ആൾ ഇന്ത്യാ എക്സ്പോർട്ടേഴ്സ് ഫോറം എന്നിവയുടെ അംഗീകാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

പങ്കാളികളായി 300 കർഷകർ

ഇപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ മുന്നൂറോളം കർഷകരാണ് ഇതിൽ പങ്കാളികളായിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകരെ കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവയുടെ സഹായവും ഇവർക്കുണ്ട്. ഉത്പന്നം കണ്ണൂരിലോ കാസർകോട്ടോ എവിടെയുമാകട്ടെ. അവ വിദേശ വിപണിയിൽ പോലും എത്തിക്കുന്നത് ഇവരാണ്. കർഷകരിൽ നിന്ന് ഇതിന് നാമമാത്രമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്.

പലരും മികച്ച ജോലികൾ ഒഴിവാക്കി ഈ സംരംഭവുമായി സഹകരിക്കാൻ തയ്യാറായത് ഇതിലെ പുതുമ കണ്ടിട്ടാണ്. അടുത്ത ആറു മാസം കൊണ്ട് സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കൂടി കടന്നുകയറാനാണ് ലക്ഷ്യമിടുന്നത്.

അത്രി ആനന്ദ്, സി. ഇ. ഒ, ഡീപ് ഫ്ളോ ടെക്നോളജീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.