'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത്
കണ്ണൂർ: വരുന്ന ഓണക്കാലമാവുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിളഞ്ഞു നിൽക്കുന്ന നെൽപാടമൊരുക്കാൻ പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത്. കരനെൽകൃഷിയിലൂടെ ഇവിടെയുള്ള ആറായിരത്തോളം കുടുംബങ്ങൾ സ്വന്തം വീട്ടുപറമ്പിൽ നെല്ല് വിതച്ച് നെൽകൃഷിയിൽ സ്വയംപര്യാപ്തരാകുകയാണ് ലക്ഷ്യം.
'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിക്ക് കൃഷിഭവനാണ് നേതൃത്വം നൽകുന്നത്. വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടത്തിലും വേണ്ട സഹായങ്ങൾ കൃഷി ഭവൻ ഉറപ്പുവരുത്തും. വാർഡുതല കൊവിഡ് ജാഗ്രതാ സമിതികൾ, അയൽകൂട്ടം സമിതികൾ, കുടുംബശ്രീ, ഹരിത കർമ്മസേന എന്നീ സംഘടനാ സംവിധാനത്തിലൂടെയാണ് വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നെൽവിത്തുകൾ വീടുകളിൽ എത്തിക്കാനായി ഇരുന്നൂറോളം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജൂൺ 10ന് നടത്തും.
ഒരു വാർഡിൽ നിന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ എട്ട് വീതം വളണ്ടിയർമാരാണ് ഉണ്ടാവുക. 'നമ്മുടെ ഭക്ഷണം നമ്മുടെ വീട്ട് വളപ്പിൽ' ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നെൽകൃഷിക്ക് പുറമെ മറ്റ് ഉത്പന്നങ്ങളും കൃഷി ചെയ്യുന്നുണ്ട്. വീടുകളിലെ അടുക്കള മാലിന്യം കൃഷിക്ക് ജൈവവളമായി ഉപയോഗിക്കാനും സാധിക്കും.
മരച്ചീനി, ചേന, ചേമ്പ്, മഞ്ഞൾ, പപ്പായ, കറിവേപ്പില, വഴുതിന, പച്ചമുളക്, മുരിങ്ങ എന്നിവ വീടുകളിലും വാർഡ് തലത്തിൽ വലിയ തോതിലും കൃഷി ചെയ്യും. ഇതിന്റെ തയ്യാറെടുപ്പുകളും ആരംഭിച്ചു. ഓരോ വാർഡിലും ഓരോ ഉത്പന്നം കൃഷി ചെയ്ത് പ്രാദേശിക ചന്തകളിലൂടെ വില്പന നടത്തി പഞ്ചായത്തിലെ എല്ലാവർക്കും ലഭ്യമാക്കും. വാർഡ് സമിതികൾ, അയൽകൂട്ടം, കുടുംബശ്രീകൾ എന്നിവരായിരിക്കും ഇതിന് നേതൃത്വം നൽകുക.
നെൽവിത്ത് വിതരണ പരിപാടിയുടെ ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ. അനിഷ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി ബാബു, കൃഷി അസിസ്റ്റന്റ് എസ്. മിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുൻകാലങ്ങളെ അപേക്ഷിച്ച് നെൽകൃഷിയിൽ ഗണ്യമായ കുറവ് ഈ വർഷം ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ആ കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.
കൃഷി ഓഫീസർ ടി. കൃഷ്ണപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |