കണ്ണൂർ: കൃഷിയും കന്നുകാലി വളർത്തലും ഉപജീവനം മാത്രമല്ല, മാനസികോല്ലാസത്തിന്റെ വഴികൾ കൂടിയാണ് കാസർകോട് മടിക്കൈയിലെ നാരയിലെ ഷഫീഖ് റഹ്മാന്. പെരിയ പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ളോമ നേടിയ ശേഷം ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി ജോലി ചെയ്തെങ്കിലും സംതൃപ്തിയും സന്തോഷവും ഷഫീഖിനു കിട്ടിയിരുന്നില്ല. ഒന്നു മാറ്റി പിടിച്ചാലോ എന്ന ചിന്ത കടന്നുവന്നപ്പോൾ ആദ്യം തന്നെ മനസിലെത്തിയത് പിതാവിന്റെ വഴി.
എൻജീനീയറിംഗ് പഠിച്ച കുട്ടി കൃഷിയിലേക്കിറങ്ങുന്നതിലെ അപാകത പലരും അപക്വമെന്ന് വിലയിരുത്തിയെങ്കിലും തന്റെ ജീവിതത്തിന് പച്ചപ്പേകാൻ കൃഷി തന്നെയാണ് വഴിയെന്ന് ഷഫീഖ് തീരുമാനിച്ചിറങ്ങുകയായിരുന്നു.
സമ്മിശ്ര കൃഷിയിലും കന്നുകാലി വളർത്തലിലും കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നാരയിൽ ഫാം മുന്നണിയിലെത്തിയിരിക്കയാണ്. ബ്രോയിലർ കോഴികളും നാൽപതോളം വിവിധ ഇനങ്ങളിലുള്ള ആടുകളും മുറൈ എരുമകളും പപ്പായയും പൈനാപ്പിളും തെങ്ങും കവുങ്ങും പച്ചക്കറികളും മറ്റു പഴവർഗങ്ങളും ഈ നാൽപതുകാരന്റെ ജീവിതത്തിന്റെ പുതുമധുരങ്ങളായി മാറുന്നു. മികച്ച ഡയറിഫാമും ഇന്ന് ഷഫീഖിന് സ്വന്തമായുണ്ട്.
സ്വന്തമായുള്ള പത്ത് ഏക്കറിലും പാട്ടത്തിനെടുത്ത അഞ്ച് ഏക്കറിലും പൊന്ന് വിളയിക്കുകയാണ് അബ്ദുറഹിമാൻ ഹാജിയുടെയും നഫീസയുടെയും മകനായ ഷഫീഖ്. ഭാര്യ സൂനീറയും മക്കളും ഷഫീഖിന്റെ കാർഷിക സ്വപ്നങ്ങൾക്ക് നിറം പകരുന്നു.
പ്രതീക്ഷയുടെ അകിടു ചുരത്തി മുറെ
ഷഫീഖിന്റെ ഡയറിഫാമിനെ വ്യത്യസ്തവും ലാഭകരവുമാക്കുന്നത് മുറെ ഇനം എരുമകളാണ്. ഒരു എരുമയിൽ 15 മുതൽ 20 ലിറ്റർ ഒരു ദിവസം പാൽ കിട്ടും. പാലിനെന്നപോലെ ഈ വിഭാഗത്തിലെ പോത്തുകളുടെ ഇറച്ചിക്കും വലിയ ഡിമാൻഡാണ്. ഹരിയാനയിൽ നിന്നുമാണ് ഈ അതിഥി. കെട്ടിലും മട്ടിലുമെല്ലാം തനി നാടൻ. ഏഴു ക്വിന്റലോളം ഭാരം വയ്ക്കുന്ന ഇനമാണ്. നമ്മുടെ നാടൻ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന ഇവയ്ക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം വൻ പ്രീതി ലഭിക്കുന്നുണ്ട്.
വെള്ളം യഥേഷ്ടമുള്ള പ്രദേശത്തൊക്കെ ഇവയെ അനായാസം വളർത്താം. ഏതു സമയവും വെള്ളത്തിൽ കിടക്കുന്ന ശീലമാണ് ഇവയ്ക്കുള്ളത്. പുൽമൈതാനങ്ങളിലും പാതയോരങ്ങളിലുമെല്ലാം തീറ്റതേടി നടക്കുന്ന ഇവയ്ക്ക് അൽപ്പം പരിചരണം കൂടി നൽകിയാൽ ഇരട്ടി ലാഭം കിട്ടും. ചെറിയ കുട്ടിയെ വാങ്ങിയാൽ തന്നെ നോക്കി നിൽക്കെ ഇവ വളരുമെന്നാണ് ഷഫീഖിന്റെ വാദം.രോഗപ്രതിരോധ ശേഷി കൂടുതലായുള്ളതും ഇവയുടെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |