കാസർകോട് :കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മാനസികവെല്ലുവിളി നേരിടുന്നവരെയും പ്രായമായവരെയും പാർപ്പിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വാക്സിനേഷൻ കാസർകോട്ട് പൂർത്തീകരിച്ചു. ഈ വിഭാഗത്തിൽ പെട്ടവർക്ക് രോഗബാധയുണ്ടായാൽ ഗുരുതരാവസ്ഥയിലേക്കു പോകാനും മുഴുവൻ പേരിലേക്കും വ്യാപിക്കാനും ഉള്ള സാദ്ധ്യത പരിഗണിച്ച് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു ഇവർക്കിടയിലെ വാക്സിനേഷൻ അടിയന്തിരമായും പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകുകയായിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡി .എം. ഒ ഡോ. എ .വി. രാംദാസിന്റെ നേതൃത്വത്തിൽ പ്രത്യേക കർമ്മപദ്ധതി ജില്ലാതലത്തിൽ തയ്യാറാക്കുകയും ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ 6 സ്ഥാപനങ്ങളിലായി വാക്സിൻ ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന 437 പേർക്കും വാക്സിൻ ലഭ്യമാക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ നടത്താൻ അതത് പ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളെ ചുമതല പെടുത്തുകയും ജില്ലാതലത്തിൽ നിന്ന് ഡോ. രാംദാസിന്റെ നേതൃത്വത്തിലുള്ള സംഘം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയുമായിരുന്നു. ഈ വിഭാഗത്തിൽ പെട്ട മുഴുവൻ പേരുടെയും വാക്സിനേഷൻ പൂർത്തീകരിച്ചതിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മറ്റൊരു ശ്രദ്ധേയനേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് കാസർകോട് .
437 പേർക്ക് ഒറ്റ ദിവസം വാക്സിൻ നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |