പയ്യന്നൂർ : വീട്ടിന്റെ മട്ടുപ്പാവിൽ കയറിയ സ്വിഫ്റ്റ് കാർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പയ്യന്നൂർ മമ്പലം ജംഗ്ഷനിലെ പൊലീസുകാരനായ പ്രസൂണിന്റെ വീട്ടുകാണാൻ സന്ദർശകരുടെ തിരക്കാണിപ്പോൾ.എങ്ങനെയാണ് മട്ടുപ്പാവിലേക്ക് കാർ കയറിയെത്തിയതെന്ന് അന്വേഷിച്ചെത്തുന്നവർ അതിന് പിന്നിലെ ഐഡിയക്കും കരവിരുതിനും നൂറുമാർക്കും നൽകിയാണ് തിരിച്ചുപോകുന്നത്.
കാറിന്റെ അവസാനഘട്ട മിനുക്കുപണികൾ ബാക്കിനിൽക്കേ പുരപ്പുറത്തെ കാർ വൈറലായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
കാസർകോട് എ.ആർ ക്യാമ്പിലെ പ്രസൂൺ മൈത്രി നിർമ്മിച്ച പുതിയ വീട്ടിലാണ് ഈ അപൂർവ്വ കാഴ്ച. ഒറ്റനോട്ടത്തിൽ വീടിന് മുകളിൽ പോർച്ച് ആക്കുന്ന രീതിയാണെന്നേ കാണുന്നവർക്ക് തോന്നു. അത്രയ്ക്ക് കൃത്യതയോടെയാണ് കാറിന്റെ നിർമ്മാണം.
ചിമ്മിനി അങ്ങനെ കാണണ്ട
വീടിന്റെ മുന്നിലാണ് ഇവിടെ അടുക്കള . അടുക്കളയിലെ പുകയില്ലാത്ത അടുപ്പിൽനിന്നുള്ള പുക കളയാൻ സ്ഥാപിച്ച പൈപ്പ് ചതിച്ചപ്പോൾ ചിമ്മിനി നിർമ്മിക്കേണ്ടി വന്നു. വീടിന്റെ മുന്നിൽ ചിമ്മിനി വന്നാലുള്ള അഭംഗി എങ്ങനെ ഒഴിവാക്കുമെന്ന ആലോചനയിലാണ് കാറിന്റെ മാതൃക മനസിലേക്ക് വന്നതെന്ന് പ്രസൂൺ പറയുന്നു.
കാറിനുള്ളിൽ ചിമ്മിനി വരുന്ന രീതിയിൽ ക്രമീകരിക്കാൻ പയ്യന്നൂർ അമ്പലത്തിന് സമീപത്തെ ശില്പി പി.വി.രാജീവനെ ഏൽപ്പിച്ചു. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും യഥാർഥ സ്വിഫ്റ്റ് കാറിന്റെ അളവിലായിരുന്നു നിർമ്മാണം.
ചക്രങ്ങൾ തമ്മിലുള്ള അകലവും ഗ്ലാസുകളുടേയും ഇൻഡിക്കേറ്ററുകളുടേയും അളവുകളും അക്ഷരങ്ങളും കൃത്യമായ അനുപാതത്തിൽത്തന്നെ കാറിലുൾപ്പെടുത്താൻ ശിൽപ്പിക്കായി.കമ്പികെട്ടി കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ കാറിന്റെ ബോഡിയിലെ ഒടിവുകളും വളവുകളും കൃത്യതയോടെ തേച്ചുപിടിപ്പിച്ച് മിനുക്കിയെടുത്തതോടെ വീടിന് മുന്നിലെത്തുന്നവർക്ക് അമ്പരപ്പിക്കുന്ന കാഴ്ചയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |