കണ്ണൂർ : ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ളോമ നേടിയ ശേഷം തെക്കുവടക്ക് നടന്ന് തൊഴിലന്വേഷണത്തിന് ഒരുമ്പെട്ടിട്ടില്ല അനീഷ് . സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരമുള്ള മലനിരകളിൽ റബറും കവുങ്ങും മാത്രം വിളകളായുള്ളിടത്ത് വാഴകൃഷി ഒന്നുപരീക്ഷിച്ചുനോക്കി. പതിനേഴേക്കറിൽ വിളഞ്ഞുനിൽക്കുന്ന വാഴ തോട്ടം കണ്ട് പണ്ട് പരിഹസിച്ചവരും ഇന്നും കൈയടിക്കുകയാണ്.
കോഴിക്കോട്- മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന ചാലിയാർ കക്കാടം പൊയിലിലെ കൊങ്ങമല വീട്ടിൽ മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനായ അനീഷ് കൊങ്ങമലയ്ക്ക് കൃഷിയോടുള്ള താൽപര്യം തികച്ചും പൈതൃകമായികിട്ടിയതാണ്. കാറ്റും ഉരുൾപൊട്ടലും ഭീഷണിയാണെങ്കിലും നിശ്ചയദാർഢ്യം എല്ലാത്തിനെയും തോൽപ്പിച്ചു. മലമടക്കുകളിൽ ഏത്തവാഴ കൃഷി ചെയ്യാൻ ബുദ്ധിസ്ഥിരതയില്ലേ എന്ന് പരിഹസിച്ചവർ പോലുമുണ്ട്. എന്നാൽ അവർക്കൊക്കെയുള്ള മറുപടിയാണ് വമ്പൻ വാഴത്തോട്ടം.
പ്രോസസ് കൺട്രോൾ ഇൻസ്ടുമെന്റേഷനിൽ ഡിപ്ളോമ നേടിയ ശേഷം പഞ്ചാബിൽ എൽ. ആന്റ് .ടിയിൽ ഒന്നര വർഷത്തോളം ജോലി ചെയ്തു. ഇതല്ല തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് വാഴക്കൃഷിയെക്കുറിച്ച് ആലോചിച്ചത്.. വൻശമ്പളത്തിന് കാനഡയിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും തീരുമാനം മാറ്റിയില്ല .
നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് വാഴ നട്ടത്. ഇന്നത് പതിനേഴ് ഏക്കറിലായി പരന്നു കിടക്കുകയാണ്. പത്ത് വർഷത്തോളമായി അനീഷ് വാഴകളോടുള്ള കൂട്ട് തുടങ്ങിയിട്ട്. ഏഴായിരത്തോളം കുലകൾ ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്.തൂത്തുക്കുടി, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളിൽ മാത്രം കൃഷി ചെയ്തിരുന്ന വാഴയാണ് അനീഷ് മലമ്പ്രദേശത്ത് പരീക്ഷിച്ചത്. നിലമ്പൂർ, വയനാട് മേഖലകളിലാണ് അനീഷിന്റെ വിപണി. വിളകൾക്ക് മതിയായ വില കിട്ടാത്തതാണ് അനീഷിന്റെ പരാതി.
കോഴിവളർത്തലിലും ഒരു കൈ
വാഴകൃഷിക്ക് പുറമെ കോഴിവളർത്തലും അനീഷിന്റെ വിനോദമാണ്. ഇരുപതിനായിരത്തോളം ഇറച്ചിക്കോഴികളാണ് അനീഷിന്റെ ഫാമിലുള്ളത്. അവിടെയും പരാതി തന്നെ. കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും എല്ലായിടത്തും ഒരേ വിലയാണ്. എന്നാൽ കോഴിയിറച്ചിയുടെ വില പലയിടത്തും പല തരത്തിലാണ്. ഇറച്ചി വിലയിലും നിയന്ത്രണം വേണമെന്നാണ് അനീഷിന്റെ ആവശ്യം. പകൽ വാഴത്തോട്ടത്തിലും രാത്രി കോഴികൃഷിയുമായി കഴിയുന്ന അനീഷിന്റെ കാർഷിക പാഠത്തിൽ വിശ്രമമെന്ന പദമില്ല.
കൂടിയ വിലയ്ക്ക് വളവും നൽകി കൂലിയും കൊടുത്ത് പണിയെടുപ്പിച്ചാൽ അതിനുള്ള വില കിട്ടുന്നില്ല. വില നിയന്ത്രണം പോലും ഇടനിലക്കാരുടെ കൈകളിലാണ്. കർഷകർ പലപ്പോഴും വെറും നോക്കുകുത്തിയായി മാറുന്നു. സ്വന്തം ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം പോലും കർഷകനില്ല. ഇതുകൊണ്ടു തന്നെയാണ് ആർക്കും കൃഷിയിൽ താത്പര്യം ഇല്ലാതെ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |