കണ്ണൂർ: കണ്ണൂരിന്റെ ഹൃദയസ്പർശം' കാമ്പയിന്റെ ഭാഗമായി വാക്സിൻ ചലഞ്ചിലേക്ക് കുടുംബശ്രീ അംഗങ്ങൾ വഴി ശേഖരിച്ച 70 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മന്ത്രി എം.വി ഗോവിന്ദന് സി.ഡി.എസ് ചെയർപേഴ്സൺമാർ ചെക്ക് കൈമാറി. ജില്ലാ കളക്ടർ ടി.വി. സുഭാഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, അസി. കോ ഓർഡിനേറ്റർ എ.വി. പ്രദീപൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.
കണ്ണൂർ ജില്ലാ ഭരണസംവിധാനവും കുടുംബശ്രീയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് വാക്സിൻ ചലഞ്ചിലേക്ക് കണ്ണൂരിന്റെ ഹൃദയസ്പർശം കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡി.ടി.പി.സിയുടെ സംഭാവനയായി ഒരു കോടി രൂപ നേരത്തെ നൽകിയിരുന്നു.
രണ്ട് കോടി രൂപ സംഭാവന സ്വരൂപിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഒരു കുടുംബത്തിൽ നിന്ന് മിനിമം പത്തു രൂപ വീതം ശേഖരിച്ച് തുക കണ്ടെത്താനാണ് കുടുംബശ്രീ ലക്ഷ്യം വച്ചത്. എന്നാൽ പത്തു മുതൽ ശരാശരി 51 രൂപവരെ സംഭാവനചെയ്താണ് അംഗങ്ങൾ കാമ്പയിനിന്റെ ഭാഗമായത്. ഏറ്റവും ഉയർന്ന തുക സംഭാവനയായി നൽകിയത് പയ്യന്നൂർ കുടുംബശ്രീ സി.ഡി.എസ് ആണ്. 4,00,665 ലക്ഷം. ജില്ലയിലെ 81 സി.ഡി.എസിൻ കീഴിൽ വരുന്ന മൂന്നു ലക്ഷം കുടുംബശ്രീ അംഗങ്ങൾ കാമ്പയിനിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |