കണ്ണൂർ: നിർദ്ദിഷ്ട സെമി സിൽവർ ലൈൻ അതിവേഗ റെയിൽപാതയ്ക്ക് വേണ്ടി കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. എന്ത് എതിർപ്പുകളുണ്ടായാലും നിലവിലുള്ള രൂപരേഖയിൽ നിന്നു മാറ്റമുണ്ടാകില്ലെന്നതാണ് സർക്കാർ നിലപാട്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്കായുള്ള പ്രാഥമിക അനുമതിയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.
അതേസമയം നഷ്ടപരിഹാരമായി പൊന്നും വില നൽകാനും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുമുള്ള ആകർഷകമായ പാക്കേജും സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം പതിനായിരത്തോളം കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. കണ്ണൂർ, കാസർകോട് ജില്ലകളിലായി വീടും വ്യാപാര സ്ഥാപനങ്ങളുമായി ആയിരത്തോളം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും.15 മുതൽ 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ജില്ലയിലെ ജനസാന്ദ്രത കൂടിയ പല മേഖലകളിലൂടെയും പാത കടന്നുപോകും. നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടെത്തുന്നതാണ് സിൽവർ ലൈൻ പദ്ധതി.
തലശേരി, മാഹി നഗരങ്ങൾ ഒഴിവാക്കും
മാഹിയിൽ നിലവിലെ പാതയുടെ പടിഞ്ഞാറ് ഭാഗത്തുകൂടെയായിരിക്കും പാത. മുഴപ്പിലങ്ങാട് ബൈപാസ് മുതൽ നടാൽ ഗേറ്റ് വരെ നിലവിലെ റെയിൽപാതയുടെ കിഴക്ക് വരാൻ പോകുന്ന നാലുവരി ഹൈവേയുടെ ഇടയിലൂടെ കടന്നുപോകും. 11 ജില്ലകളിലായി 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 529.45 കിലോമീറ്ററിലാണ് സംസ്ഥാനത്ത് ആകെ റെയിൽപാത. സമരം നടക്കുന്ന ചാലക്കുന്ന് മുതൽ കൊയിലാണ്ടി വരെയുള്ള 11 കിലോമീറ്റർ പൊലീസ് സംരക്ഷണത്തിൽ സർവ്വേ നടത്തും
സിൽവർ ലൈൻ വസ്തുതകൾ
കണ്ണൂരും കാസർകോട്ടും അതിവേഗ റെയിലിന് സ്റ്റോപ്പുണ്ടാകും
കണ്ണൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് മാറി സിൽവർ ലൈൻ സ്റ്റേഷൻ
പുന്നോലിലെത്തുമ്പോൾ നിലവിലെ പാതയിൽ നിന്ന് നൂറൂമീറ്റർ പടിഞ്ഞാറ് മാറി
തലശ്ശേരി രണ്ടാം ഗേറ്റ്- തലശ്ശേരി സ്റ്റേഷൻ- കൊടുവള്ളി - ധർമടം മൊയ്തു പാലത്തിനരികിലുടെ 75 മീറ്ററോളം വിട്ട്
മുഴപ്പിലങ്ങാട് ബൈപ്പാസിനടുത്ത് നിന്ന് - നിലവിലെ പാത വഴി നടാലിലേക്ക്- ചാല മിംമ്സ് ആശുപത്രിക്ക് പുറകിലൂടെ ചാലക്കുന്നിലേക്ക് - കണ്ണൂർ റെയിൽ റെയിൽവെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തൂടെ പയ്യന്നൂർ ഭാഗത്തേക്ക്.
വളപട്ടണം പാലത്തിന്റെ കിഴക്ക് മാറി പുതിയ പാലം
പഴയങ്ങാടി ടൗണിനും കിഴക്ക് ഭാഗത്തുകൂടി
കുപ്പം പുഴക്കരികെയെത്തുമ്പോൾ അമ്പത് മീറ്റർ മാറി
കൊവ്വപ്പുറത്ത് നിന്ന് കിഴക്ക് ഭാഗത്തൂടെ കാസർകോട് ജില്ലയിലേക്ക്
സ്ഥലമെടുപ്പ് ഇനിയും വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ചിലയിടങ്ങളിൽ തർക്കങ്ങൾ നിലവിലുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജ് പ്രഖ്യാപിക്കുന്നുണ്ട്-
വി. അജിത് കുമാർ,എം.ഡി,
കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |