കണ്ണൂർ : തിരുവനന്തപുരത്ത് നിന്നു റോഡിലൂടെ യാത്ര തിരിച്ചാൽ കുരുക്കിലാകുന്നത് കണ്ണൂരിലെത്തുമ്പോൾ മാത്രമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ മന്ത്രിയുടെ ഉറപ്പ്. കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളിലെ കൈയേറ്റവും അനധികൃതപാർക്കിംഗുമാണ് പ്രധാന പ്രശ്നം. മേലെ ചൊവ്വയിലെ അണ്ടർപാസ്, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും. തലശേരി- മാഹി ബൈപാസ് അധികം വൈകാതെ പൂർത്തിയാക്കും. ഓരോ ഘട്ടത്തിലും റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താനും പരിശോധിക്കാനും ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
റോഡ് കൈയേറ്റത്തെ കുറിച്ച് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. നിർമ്മാണം പൂർത്തിയായാൽ റോഡ് വിവിധ വകുപ്പുകൾ വെട്ടിപ്പൊളിക്കുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും.അഴിമതി നടത്തുന്ന കരാറുകാരെ ഒരുതരത്തിലും വച്ചു പൊറുപ്പിക്കില്ല. അവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ജനം റോഡിലെ കാഴ്ചക്കാരല്ല, കാവൽക്കാരാണ് . അവരുടെ പരാതികൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം അഴിമതിക്കാർക്കെതിരെ ഒരു ഒത്തുതീർപ്പുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡന്റ് എ.കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. എ. ഖാദർ സ്വാഗതവും സബിന പത്മൻ നന്ദിയും പറഞ്ഞു.
വിനോദസഞ്ചാരം എത്താത്ത മലബാർ
വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താതെ പോയ ലോകത്തെ പത്ത് പ്രദേശങ്ങളിൽ ഒന്നാണ് മലബാറാണ്.. ആഭ്യന്തര ടൂറിസമായാലും വിദേശടൂറിസമായാലും ഏറ്റവും സാദ്ധ്യതയുള്ളത് മലബാറാണ്. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |