കണ്ണൂർ : ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ ജൂലായ് അഞ്ചിന് 3801 കേന്ദ്രങ്ങളിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷൻ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്കും സി.പി. എമ്മിൽ യാതൊരു സ്ഥാനവുമുണ്ടാവില്ല. സി.പി. എമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങൾക്കോ സംരക്ഷണത്തിനോ ക്വട്ടേഷൻ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.ചില ക്വട്ടേഷൻ സംഘാംഗങ്ങൾ സൈബർ പോരാളികളെപ്പോലെ നവമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വർണ്ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും ശക്തമായ പൊലീസ് നടപടികളുടെ ഫലമായി സമീപകാലത്തായി പുറംലോകം അറിഞ്ഞു തുടങ്ങി. പൊലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോവുകയാണ്. വിദേശത്ത് നിന്ന് കള്ളസ്വർണ്ണവും മറ്റുമായി ചില വാഹകരെത്തുന്നു. അവർ എയർപോർട്ടിൽ വെച്ച് മുൻകൂട്ടി വിവരം നൽകി എത്തിയ ടീമിനെ ഏൽപ്പിക്കുന്നു. വിദേശത്ത് നിന്നും ആസൂത്രണം ചെയ്‌തെത്തിയ മറ്റൊരു ക്വട്ടേഷൻ ടീം വഴിമദ്ധ്യേ തട്ടിക്കൊണ്ടുപോകുന്നു. കള്ളസ്വർണ്ണവാഹകർക്ക് ജില്ലയിൽ ഏജന്റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷൻകാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകൾ പണിയുന്നു. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ ചാരിറ്റി പ്രവർത്തനങ്ങളിലേർപ്പെടുന്നു. ചില വിവാഹാഘോഷങ്ങളിൽ ആർഭാടപൂർവ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തിൽ മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷൻകാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ലെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |