തൃക്കരിപ്പൂർ: ഇടയിലക്കാട് കാവിൽ കൗതുകക്കാഴ്ചയുമായി ഓരിലത്താമരകൾ മുളച്ചുപൊങ്ങി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഓരിലത്താമരയെന്ന സസ്യത്തെ ഗൂഗിൾ മീറ്റ് വഴി പരിചയപ്പെടുത്തിയത്.
ഏറെ ഔഷധ പ്രാധാന്യമുള്ള നെർവീലിയ പ്രൈനിയാന, നെർവീലിയ ഇൻഫുൻഡി ബൈഫോളിയ എന്നീ രണ്ട് അപൂർവ ഓരിലത്താമരകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഇടയിലെക്കാട് കാവ്. കഴിഞ്ഞ പത്തു വർഷക്കാലമായി ഈ സസ്യത്തെ കുരുന്നുകൾക്ക് പരിചയപ്പെടുത്തി ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്തി വരികയാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം.
ഇടവപ്പാതിമഴ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞാൽ ഭൂമിക്കടിയിലെ കിഴങ്ങിൽ നിന്ന് മുളച്ചുപൊങ്ങിയാണ് ഓരിലത്താമരയുടെ ജീവിതചക്രം ആരംഭിക്കുന്നത്. ആദ്യം നേർത്ത ഒരു തണ്ടിലൂടെ പിങ്ക് കലർന്ന പൂവാണ് വളർന്നുയരുക. ഇത് കൊഴിഞ്ഞുവീണ ശേഷം താമരയിലയുടെ ആകൃതിയുള്ള നിലഓർക്കിഡായ ഈ ചെടിയുടെ ഒറ്റ ഇല പ്രത്യക്ഷമാകും. തുടർന്ന് സപ്തംബർ, ഒക്ടോബർ വരെ ഭൂമിക്കു മുകളിലുള്ള ജീവിതം പൂർത്തിയാക്കി മടങ്ങും.
വംശനാശ ഭീഷണി നേരിടുന്നതിനാൽ നവോദയ ഗ്രന്ഥാലയം പ്രവർത്തകർ ചെടി പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ മരക്കൊമ്പുകളും മറ്റുമിട്ട് സംരക്ഷിച്ചു വരുന്നു.
കൊവിഡ് കാലത്തെ അടച്ചിടൽ തീർത്ത ഒറ്റപ്പെടലിൽ ഇത്തവണ കുട്ടികൾ ഓൺലൈനിൽ വീട്ടിലിരുന്നാണ് ഓരിലത്താമര വളർന്നു വന്ന കൗതുക കാഴ്ച ആസ്വദിച്ചത്. ഗ്രന്ഥശാലാ പ്രവർത്തകരായ പി. വേണുഗോപാലൻ, എം. ബാബു, എ. സുമേഷ് എന്നിവരാണ് കാഴ്ചകൾ പകർത്തിയത്. പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ഇതുസംബന്ധിച്ച് വിവരണം നൽകി.
ഓരിലത്താമര
മനുഷ്യ സ്പർശം കുറഞ്ഞ ഇളക്കമുള്ള മണ്ണിൽ മഴക്കാല നനവിൽ വളരുന്ന ഓരിലത്താമര പൊതുവെ ശ്രദ്ധയിൽ പെടാത്തതും എന്നാൽ വളരെ പാരിസ്ഥിതിക പ്രാധാന്യമേറിയതുമാണ്. ഓരു ജല സാമീപ്യമുള്ളയിടങ്ങളിൽ കാണപ്പെടുന്നതിനാലും ഒരില മാത്രമുള്ളതിനാലുമാണ് ഇങ്ങനെയൊരു പേര് സിദ്ധിച്ചതെന്ന രണ്ടഭിപ്രായമുണ്ട്. വൃക്ക, അലർജി സംബന്ധമായ രോഗങ്ങൾക്കുള്ള ഔഷധമായി അപൂർവം ചില പാരമ്പര്യ വൈദ്യന്മാർ ഇതിന്റെ കിഴങ്ങിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |