SignIn
Kerala Kaumudi Online
Friday, 19 April 2024 1.08 PM IST

ഹരീഷിന്റെ തൊടിയിലുണ്ട് സോളമനെ മയക്കിയ ഊദ്

oodh

കണ്ണൂർ: പയ്യന്നൂർ കാങ്കോൽ ആലക്കാട് കളരിക്ക് സമീപമെത്തിയാൽ ഏതോ അറബിനാട്ടിലെത്തിയതു പോലുള്ള സുഗന്ധമാണ്. സുഗന്ധത്തെ പിന്തുടർന്നാൽ നേരെ ഹരീഷ് നെല്ലൂരിന്റെ വീട്ടുപറമ്പിലെത്തും. ലോകത്തെ ഏറ്റവും വില കൂടിയ വൃക്ഷമായ ഊദ് അവിടെ കാണാം.

ലോകത്തെ വിലയേറിയ സുഗന്ധോത്പന്നമായ അഗർവുഡ് എന്നറിയപ്പെടുന്ന ഊദിന് ദൈവത്തിന്റെ വൃക്ഷം എന്നും പേരുണ്ട്. അസാമിലും ത്രിപുരയിലുമാണ് ഇതു പ്രധാനമായും കൃഷി ചെയ്യുന്നത്. അഗർ വിളയുന്ന ഭൂമി എന്ന അർത്ഥത്തിലാണ് അഗർത്തല എന്ന പേരുണ്ടായത്. കേരളത്തിൽ ഊദ് കൃഷി ചെയ്യുന്നത് ഹരീഷ് നെല്ലൂർ അടക്കം മൂന്നോ നാലോ പേരാണ്.

യു.എ.ഇയിലെ പ്രവാസ ജീവിതത്തിനൊപ്പം കഴിഞ്ഞ 12 വർഷമായി ഹരീഷ് ഊദ് മരത്തെ നട്ടുവളർത്തുകയാണ്. വീട്ടുപറമ്പിന് പുറമെ പരിയാരം മെഡിക്കൽ കോളേജിനു പിന്നിലുള്ള പറമ്പിലും ഹരീഷ് ഊദ് വിളയിക്കുന്നുണ്ട്

ആദായമേറുമെങ്കിലും വളർത്താൻ ഏറെ ബുദ്ധിമുട്ടാണ്. 70 കിലോ ഊദിൽ നിന്നും കഷ്ടിച്ച് 20 മില്ലി തൈലം മാത്രമെ ലഭിക്കു. ഇതാണ് കൃഷി വ്യാപകമാകാതിരിക്കാനുളള കാരണം. ജപ്പാൻ, സിങ്കപ്പൂർ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഊദ് മരത്തിന്റ ഇലകൾ സംസ്കരിച്ചുള്ള അലോസ് ടീ, അഗർ വുഡ് ടീ എന്നിവ ഉപയോഗിച്ചുവരുന്നു. 40 മീറ്ററാണ് മരത്തിന്റെ പരമാവധി ഉയരം

പഴകുന്തോറും വിലയേറും

മലാക്കൻസിസ് എന്നയിനത്തിൽ പെട്ട ഊദിന് വൻ വിലയാണ്. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ മൂല്യവും വിലയും നിശ്ചയിക്കുക. ഒരു തോല (11.6ഗ്രാം) ഊദിന്റെ അത്തറിന് പതിനായിരത്തിന് മുകളിലാണ് വില. ആറായിരം മുതൽ പത്തുലക്ഷം വരെയുള്ള ഊദ് മരങ്ങളുണ്ട്. സാധാരണ നിലക്ക് ഊദുമരം പ്രായമാവാൻ 25 മുതൽ 50വർഷം വരെ വേണം. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പൽ അക്വിലേറിയ മരത്തിൽ പറ്റിപ്പിടിക്കുമ്പോൾ അത് സുഗന്ധമുള്ള ഒരു പദാർത്ഥം ഉത്പാദിപ്പിക്കുന്നു. ഒരു പ്രത്യേക തരം വണ്ടാണ് ഈ പൂപ്പൽ ഉണ്ടാക്കുന്നത്. എന്നാൽ ശാസ്ത്രിയ രീതി വഴി 8 വർഷം (20 ഇഞ്ച് വണ്ണം) പ്രായമായ മരത്തിൽ നിന്ന് ഊദ് ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇന്നുണ്ട്. ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.

സോളമനെ മയക്കിയ സുഗന്ധം

അതീവസുന്ദരിയായ സേബാ രാജകുമാരിയും തോഴിമാരും മരുപ്പാതകൾ താണ്ടി ജറുസലേമിൽ സോളമൻ രാജാവിനെ തേടി ഒട്ടകപ്പുറമേറി വരുമ്പോൾ പൊന്നും വജ്രവും സുഗന്ധദ്രവ്യങ്ങളുമടങ്ങിയ അമൂല്യങ്ങളായ ഉപഹാരങ്ങളും കൊണ്ടുവന്നു. കൊട്ടാരവാതിൽ തുറന്ന് സോളമൻ രാജാവ് പുറത്തിറങ്ങിയപ്പോൾ വെണ്ണക്കൽ ശിൽപ്പം പോലെ മുന്നിൽ നിന്ന സേബയുടെ കൈയിലെ സുഗന്ധദ്രവ്യം രാജാവിന്റെ മനംമയക്കി. രാജധാനിയാകെ അപൂർവ്വ പരിമളം പരന്നു. ആ സുഗന്ധ ദ്രവ്യമായിരുന്നു ഊദ്.

ഊദ് കൃഷി പ്രോത്സാഹിപ്പിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്നോട്ട് വന്നിട്ടുണ്ട്. ബഡ്ജറ്റിൽ തുക വകയിരുത്തുകയും ചെയ്തത് ഏറെ പ്രോത്സാഹനകരമാണ്. ജില്ലാ പഞ്ചായത്തിന്റെ തരിശുപാടങ്ങളിൽ ഊദ് തൈകൾ നടട്ടെ. വിമാനത്താവളം ഉള്ള സ്ഥിതിക്ക് എവിടെയും അസംസ്കൃതവസ്തുക്കൾ അയയ്ക്കാം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊദ് സംസ്കരിക്കാനുള്ള ഒരു പ്ളാന്റ് കൂടി തുടങ്ങണം-

ഹരീഷ് നെല്ലൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OUDH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.