SignIn
Kerala Kaumudi Online
Saturday, 20 April 2024 4.49 AM IST

ജീവിതവൃത്തിക്ക് പാളത്തൊപ്പി നിർമ്മാണം

balakrishnan-
മുണ്ടോട്ട് കാവിനടുത്തുള്ള വീട്ടിൽ ബാലകൃഷ്ണൻ കലയപ്പാടി പാളത്തൊപ്പി നിർമ്മാണത്തിൽ

കാസർകോട്: കൊവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം വഴിമുട്ടിയ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ തെയ്യക്കോലധാരികളിലൊരാളായ മടിക്കൈ മുണ്ടോട്ടെ താഴത്തുവീട്ടിൽ കെ. ബാലകൃഷ്ണൻ കലയപ്പാടി കണ്ടെത്തിയത് പാളത്തൊപ്പി നിർമ്മാണം.

കാസർകോട് തുളുനാട്ടിലെ നൽക്കതായ സമുദായാംഗമായ ഇദ്ദേഹം 17-ാമത്തെ വയസിൽ ഏച്ചിക്കാനം ചേർക്കര തറവാട്ടിൽ നിന്നും ആചാരപ്പെട്ടതാണ്. പഞ്ചുരുളി, കൊറത്തി, ചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിരുന്നു. തുലാം പത്തിന് തുടങ്ങി ഇടവപ്പാതി വരെ നീണ്ടുനിൽക്കുന്ന തെയ്യാട്ടക്കാലം രണ്ടു വർഷമായി ഇല്ലാതായതോടെ തെയ്യം കലാകാരന്മാരുടെ കുടുംബം മുഴുവൻ പ്രതിസന്ധിയിലായത് ബാലകൃഷ്ണനെയും ബാധിച്ചു. ഇതോടെയാണ് പൈതൃകമായി സ്വായത്തമാക്കിയ പാളത്തൊപ്പി നിർമ്മിച്ച് ജീവിതമാർഗം കണ്ടെത്താൻ തീരുമാനിച്ചത്.

മുമ്പും തെയ്യംകെട്ട് ഇല്ലാത്ത സമയങ്ങളിൽ തൊപ്പി നിർമ്മിച്ചാണ് ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇടയ്ക്ക് തെയ്യം കെട്ടാൻ പോകുമ്പോൾ പാളത്തൊപ്പികൾ കൊണ്ടുപോകുമായിരുന്നു. അറിയുന്നവർ അണിയറയിലേക്ക് തൊപ്പി വാങ്ങാൻ വരും. മന്ദംപുറത്തു കാവിലെ കലശത്തിനും ധാരാളം തൊപ്പി ചിലവാകും. പാടത്തും പറമ്പിലും പണകളിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർക്ക് ഈ തൊപ്പിയാണ് പഥ്യം. ചൂടുകാലത്ത് പാളത്തൊപ്പി തലയ്ക്ക് നല്ല തണുപ്പ് നൽകും. എങ്കിലും മഴക്കാലമാണ് പാളത്തൊപ്പിയുടെ സീസൺ.

കടൽ കടന്ന പാളത്തൊപ്പി

ഇക്കുറി ദുബായിൽ നിന്നും ബാലകൃഷ്ണന് തൊപ്പിക്കായി ഓർഡർ ലഭിച്ചിട്ടുണ്ട്. തൊപ്പിയുണ്ടാക്കാൻ വെള്ളച്ചേരി, പനങ്ങാട് തുടങ്ങിയ കവുങ്ങിൻ തോട്ടങ്ങളിൽ പോയി ബാലകൃഷ്ണനും ഭാര്യ പ്രമീളയും പാളകൾ ശേഖരിച്ചു കൊണ്ടുവരും. തെയ്യം കെട്ടിന് ആചാരപ്പെട്ട മകൻ ശ്രീഹരിയും വിദ്യാർത്ഥിയായ മകൾ ശ്രീധുവും പാളത്തൊപ്പി നിർമ്മാണത്തിൽ അച്ഛനെ സഹായിക്കും. പാളകൾ നനച്ചെടുത്താണ് തൊപ്പി നിർമ്മിക്കുന്നത്. കൈതനാരു കിട്ടാത്തതിനാൽ പനയുടെ കണ്ണിയാണ് കെട്ടാൻ ഉപയോഗിക്കുന്നത്. ഒരു ദിവസം 15 തൊപ്പികൾ നിർമ്മിക്കും. സീസൺ കാലത്ത് 2500 ഓളം തൊപ്പികൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഒരു തൊപ്പിക്ക് 60 രൂപ മുതൽ 100 രൂപ വരെ കിട്ടും. ആവശ്യത്തിന് അനുസരിച്ചു മൊത്തമായി നിർമ്മിച്ച് നൽകുകയാണ് ബാലകൃഷ്ണനും കുടുംബവും.

അച്ഛനിൽ നിന്ന് പാളത്തൊപ്പി നിർമ്മിക്കാൻ പഠിച്ചത് ഇപ്പോൾ ഉപകാരമായി. ഇതുണ്ടാക്കി മക്കളെ പോറ്റുന്നു. പാളത്തൊപ്പി നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം ചെയ്യണം.

ബാലകൃഷ്ണൻ കലയപ്പാടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BALAKRISHNAN STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.