കണ്ണൂർ: കോഴക്കേസും കുഴൽപ്പണവും വിവാദങ്ങളുടെ പെരുമഴ പെയ്യിക്കുന്നതിനിടെ മുതിർന്ന നേതാവ് സി.കെ. പദ്മനാഭൻ നടത്തിയ ആർ.എസ്.എസ് വിരുദ്ധ നീക്കവും ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കും. പ്രതിച്ഛായ തകർന്നതിൽ ബി.ജെ.പിയും ധാർമികമൂല്യങ്ങൾ ചോർന്നുപോയതിൽ ആർ.എസ്.എസും ആത്മപരിശോധന നടത്തണമെന്നാണ് കഴിഞ്ഞ ദിവസം പദ്മനാഭൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ബി.ജെ.പിയും ആർ.എസ്.എസ്സും ചെന്നുപെട്ട പ്രതിസന്ധിയെക്കുറിച്ചാണ് അദ്ദേഹം തുറന്നടിച്ചത്. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടപ്പോഴും പദ്മനാഭന് രണ്ട് മനസ്സായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്നോട്ട് പോകുകയാണെന്ന സൂചനയും അദ്ദേഹം അഭിമുഖത്തിൽ നൽകുന്നുണ്ട്. രാഷ്ട്രീയത്തിൽ നിഷേധാത്മകവും ഭാവാത്മകവുമായ രണ്ട് വശങ്ങളുണ്ട്. അതിൽ നിഷേധാത്മക വശം മാത്രം കൊണ്ടുനടന്നാൽ മുന്നോട്ടുപോകാനാവില്ല. ജനവിശ്വാസം നഷ്ടപ്പെടും. ഇത്തരം സമരത്തിലൂടെ നേതാക്കൾക്ക് ആത്മസംതൃപ്തി ലഭിച്ചേക്കാം. അതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
സുരേന്ദ്രന്റെ ഇരട്ട മത്സരത്തെയും വിമർശിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല സാധ്യതയാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. യു.ഡി.എഫ് തീർത്തും ദുർബലമായിരുന്നു. ആ അവസരം മുതലെടുക്കാൻ കഴിയാത്തത് ഗൗരവമായി പരിശോധിക്കണം. കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനെയും അദ്ദേഹം ശക്തമായി വിമർശിക്കുന്നുണ്ട്. ഒരിടത്താണെങ്കിൽ ജയിക്കുമായിരുന്നു. എന്തുകൊണ്ട് രണ്ടിടത്ത് മത്സരിച്ചുവെന്ന് വ്യക്തമല്ല.
ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ആരംഭകാലം മുതലുള്ളതാണ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ അപഥസഞ്ചാരത്തിനിറങ്ങിയാൽ ഇടപെടാനുള്ള ശക്തി സംഘത്തിനുണ്ടായിരുന്നു. അതിനുള്ള ധാർമികത ഇപ്പോൾ ചോർന്നുവോ എന്ന് ആർ.എസ്.എസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും പദ്മനാഭൻ അഭിമുഖത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |