കണ്ണൂർ: യൂണിവേഴ്സിറ്റിതലത്തിൽ ബോക്സിംഗ് മത്സരമില്ലാത്തതിനാൽ യുവതാരങ്ങൾ ഉപരിപഠനാർത്ഥം ജില്ല വിടുന്നു.
ലോകചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡൽ സാധ്യതയുള്ള ബോക്സിംഗിനാണ് യൂണിവേഴ്സിറ്റികളിൽ അയിത്തം കല്പിച്ചിരിക്കുന്നത്. നിലവിൽ ഡീംഡ് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ 23 യൂണിവേഴ്സികളുണ്ടെങ്കിലും സംസ്ഥാനത്ത് കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളിൽ മാത്രമാണ് പുരുഷ, വനിതാ ടീമുകളുള്ളത്. കണ്ണൂർ യൂണിവേഴ്സിറ്റിക്കാകട്ടെ പുരുഷ ടീം മാത്രം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് രണ്ടിനത്തിലും ടീമില്ല. ബാക്കിയുള്ള യൂണിവേഴ്സിറ്റികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
കണ്ണൂർ സർവകലാശാലാ മീറ്റിൽ പുരുഷന്മാർക്ക് ബോക്സിംഗ് മത്സരമുണ്ട്. എന്നാൽ, വനിതകൾക്ക് മത്സരമില്ല. സ്‌പോർട്സ് കൗൺസിലിന്റെ കീഴിലും മറ്റുമായി ബോക്സിംഗ് പരിശീലിക്കുന്ന നിരവധി വിദ്യാർത്ഥിനികൾ ഈ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ പഠിക്കുന്നുണ്ട്. മത്സരമില്ലാത്തതിനാൽ അവർക്ക് ഗ്രേസ് മാർക്കും നേടാനാവുന്നില്ല. അതേസമയം, ബോക്സിംഗ് അസോസിയേഷൻ നടത്തുന്ന സംസ്ഥാന, അഖിലേന്ത്യാമത്സരങ്ങളിൽ ഇവരിൽ പലരും പങ്കെടുക്കുന്നവരുമാണ്.
2019 ഡിസംബറിൽ യു.പിയിലെ മീററ്റിൽ നടന്ന ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ബോക്സിംഗ് മത്സരത്തിൽ കേരളമായിരുന്നു ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായത്. ബോക്സിംഗ് രംഗത്ത് കരുത്തരായ പാട്യാല, കുരുക്ഷേത്ര തുടങ്ങിയ യൂണിവേഴ്സിറ്റികളിലെ താരങ്ങളെ ഇടിച്ചിട്ടാണ് കേരള വനിതകൾ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും നേടി ചാമ്പ്യന്മാരായത്. 2019ൽ കണ്ണൂരിൽ നടന്ന ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും കേരളതാരങ്ങൾ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു.
പരിശീലന സാധ്യതയും കുറയുന്നു
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വനിതകൾക്ക് ബോക്സിംഗിൽ മത്സരമില്ലാത്തതിനാൽ ഇക്കാലയളവിൽ പെൺകുട്ടികൾക്ക് നല്ലൊരു പരിശീലനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ഇവരുടെ പ്രകടനത്തെ കാര്യമായി ബാധിക്കും. സ്‌പോർട്സ് ക്വാട്ട ഉൾപ്പെടെ ലക്ഷ്യം വെച്ച് ജോലി നേടാനാഗ്രഹിക്കുന്നവർക്കും ഇത് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി വിദ്യാർത്ഥിനികൾ ജില്ല വിടുന്ന സ്ഥിതിവിശേഷവുമുണ്ട്. ദേശീയ ടൂർണമെന്റിലടക്കം മത്സരിച്ച ദീപ ടോപ്പോ അടക്കമുള്ള വിദ്യാർത്ഥിനികളാണ് തങ്ങളുടെ ഭാവിയോർത്ത് കണ്ണൂർ ജില്ലയ്ക്ക് പുറത്തേക്ക് ഉപരിപഠനം മാറ്റിയത്. കൂടുതൽ പേർ ജില്ല വിടാനുള്ള ഒരുക്കത്തിലാണ്. മെഡൽ നേടിയ താരങ്ങളെ നോട്ടമിട്ട് മറ്റു സംസ്ഥാനങ്ങളിലെ ഏജന്റുമാരും വിദ്യാർത്ഥികളെ സമീപിച്ചിട്ടുണ്ട്. കണ്ണൂരുകാരിയായ ലോകവനിതാ ബോക്സിംഗ് ചാമ്പ്യൻ കെ.സി. ലേഖ ഉൾപ്പെടെയുള്ള പ്രതിഭകൾ വളർന്നുവന്നത് കോളേജുകളിലെ പരിശീലനത്തിലൂടെയായിരുന്നു.
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ബോക്സിംഗ് ടീം രൂപീകരിക്കണം. ഇതു സംബന്ധിച്ച് ചാൻസലർക്കും കായികവകുപ്പ് മന്ത്രിക്കും യൂണിവേഴ്സിറ്റി ചുമതലകളുള്ള വകുപ്പുമന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.
ഡോ:എൻ.കെ. സൂരജ് , പ്രസിഡന്റ്, കേരള സ്റ്റേറ്റ് അമച്വർ ബോക്സിംഗ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |