തലശ്ശേരി: ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് എന്നത് തലശ്ശേരി ഉൾപ്പെടുന്ന കടത്തനാടിന്റെ ഉള്ളിൽ നിറഞ്ഞ പേരാണ്. അടുത്തിടെ തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് മാറി കോഴിക്കോട് എ.ഡി.എം.ഒ ആയി ചുമതലയേറ്റ അദ്ദേഹം ഒരു ഡോക്ടർ മാത്രമല്ല ഇവർക്ക്. രാഷ്ട്രപതിഭവനിലേക്ക് പോലും ക്ഷണിക്കപ്പെട്ട സംഗീതജ്ഞനും കടത്തനാടിന്റെ ചരിത്രത്തിന്റെ ഉള്ളറ ചികഞ്ഞ അന്വേഷകനും പൊതുജനങ്ങളുടെ കൈയടി നേടിയ മികച്ച സംഘാടകനുമൊക്കെയായി ബഹുമുഖപ്രതിഭയായി നിൽക്കുകയാണ് ഈ ജനകീയ ഡോക്ടർ.
പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരിക്കെയാണ് രാഷ്ട്രപതിഭവനിൽ നിന്ന് ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. മുംബയ്,ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലടക്കം വലിയ സദസുകളിൽ കച്ചേരികൾ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട് പീയൂഷ് നമ്പൂതിരിപ്പാട്. കേരളവർമ്മ പഴശ്ശി രാജാവിന്റെ സഞ്ചാരപഥങ്ങൾ ചികഞ്ഞ ഗവേഷകൻ കൂടിയാണ് ഇദ്ദേഹം. ജോലി ചെയ്ത ആശുപത്രികളിലൊക്കെ രോഹീസൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുത്ത ചരിത്രം കൂടി ഇദ്ദേഹത്തിനുണ്ട്.
മികച്ച ഡോക്ടർ എന്നതിനൊപ്പം മികച്ച സംഘാടകനുമാണെന്നതിന്റെ തെളിവ് ഈ ആശുപത്രികൾ തന്നെ. ഇരുപത് വർഷങ്ങൾക്ക് മുമ്പ് കൊയിലാണ്ടിയിൽ നടപ്പിലാക്കിയ ഡയബറ്റിക് ഫൗണ്ടേഷൻ, ട്രോമ കെയർ ട്രസ്റ്റ്, ഡയാലിസിസ് ട്രസ്റ്റ് എന്നിവയ്ക്കു പുറമെ ദേശീയ ശ്രദ്ധയാകർഷിച്ച 'പാഥേയം' ഉച്ചയൂണ് പദ്ധതിയും ട്രോമാകെയർ യൂണിറ്റും അഭിമാന പദ്ധതികളായി. വടകരയിൽ ധന്വന്തരി ഡയാലിസിസ് കേന്ദ്രം യാഥാർത്ഥ്യമാക്കിയത് കേവലം രണ്ട് മണിക്കൂർ കൊണ്ട് മൂന്നരക്കോടി വിഭവ സമാഹരണം നടത്തിയാണ്. സൗജന്യ ലാബ്, മരുന്ന് എന്നിവ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ജനകീയ പദ്ധതിയാണിത്. തലശ്ശേരിയിൽ പുനർജ്ജനി പദ്ധതിയിലൂടെ ശീതീകരിച്ച പൊതുവാർഡുകളടക്കം സ്ഥാപിച്ച രാജ്യത്തെ ആദ്യ സർക്കാർ ആശുപത്രിയെന്ന ഖ്യാതിയും നേടി..
ഇരുപതിലേറെ വിദേശ സർവകലാശാലകളിലടക്കം പ്രബന്ധങ്ങൾ അവതരിപ്പിച്ചു വരുന്നു. ആയിരത്തിലേറെ വേദികളിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ഡോ. പീയൂഷ് ചരിത്ര ഗവേഷകൻ കൂടിയാണ്. മെഡിക്കൽ ബിരുദത്തോടൊപ്പം സംഗീതത്തിലും ജ്യോതിഷത്തിലും ബിരുദങ്ങളുണ്ട് ഇദ്ദേഹത്തിന്. പഴശ്ശിരാജാ ട്രസ്റ്റിന്റെയും വെൽഫെയർ കോഓപ്പ്: സൊസൈറ്റിയുടെയും രണ്ട് വിദ്യാലയങ്ങളുടെയും സ്ഥാപകനും നിരവധി കലാസാംസ്‌കാരിക സമിതികളുടെ സാരഥിയുമാണ്. ഇന്നലെകളിലൂടെ, നിസ്സംഗനായ യാത്രികൻ, ചിലങ്കയൂരിയ നർത്തകി എന്നീ ശ്രദ്ധേയ കവിതകളും ഡോ. പീയൂഷ് നമ്പൂതിരിപ്പാട് രചിച്ചിട്ടുണ്ട്.
എം.എസ്. നമ്പൂതിരിപ്പാടിന്റെയും, കെ.വി. സാവിത്രി അന്തർജ്ജനത്തിന്റെയും മകനായ ഇദ്ദേഹം രണ്ടു നൂറ്റാണ്ടിൽ സോമയാഗം നടത്തി ശ്രദ്ധ നേടിയ കൊയിലാണ്ടിയിലെ മക്കാട് ഇല്ലത്താണ് ജനിച്ചത്. ഇന്നും സംഗീതം, നൃത്തം, സാഹിത്യസദസ് എന്നിവ നടക്കുന്ന ഭവനമാണിത്. ഭാര്യ മഞ്ജുവും മകൻ ഹൃഷികേശും പ്രശസ്ത ഡോക്ടർമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |