പട്ടുവം: അദ്ധ്വാനവും ചെലവ് കുറവും കനത്ത മേനിയിലുള്ള വിളവുമാണ് കൈപ്പാട് നിലങ്ങളുടെ പ്രത്യേകത. എന്നാൽ, കൈപ്പാട് നിലങ്ങൾ ഇന്ന് അനാഥമാണ്. കൈപ്പാടു നെല്ലിന്റെ പുനർജനിക്കായി ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് നടപ്പാക്കിയ കൈപ്പാടുകൃഷി വികസന പദ്ധതിയാണ് കൈപ്പാട് കൃഷിക്ക് വിനയായി തീർന്നത്.
കുതിര് എന്ന കൈപ്പാടുനെല്ലിന്റെ മാഹാത്മ്യവും വിഷമില്ലാത്തത് എന്ന പ്രത്യേകതയും അടുത്ത കാലത്താണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഭൗമസൂചികാപദവി ലഭിച്ച കുതിര് കൈപ്പാടു നെല്ലിന്റെ പുനർജനിക്കായി അങ്ങിനെയാണ് വികസന സമിതിക്ക് രൂപം കൊടുത്തത്. പട്ടുവം, ഏഴോം, ചെറുകുന്ന്, കണ്ണപുരം എന്നീ പഞ്ചായത്തുകളിലാണ് ജില്ലയിൽ കൂടുതൽ കൈപ്പാടുനിലങ്ങൾ ഉള്ളത്.
പദ്ധതിയുടെ ഒന്നാംഘട്ടം കൈപ്പാടുകളിൽ വളർന്ന കണ്ടൽമരങ്ങൾ വെട്ടിവെളുപ്പിക്കലായിരുന്നു. കണ്ടൽ മുറിക്കാൻ പാടില്ലെങ്കിലും കൃഷി ആവശ്യത്തിന് മുറിക്കാമെന്ന ഇളവിലാണ് കണ്ടൽ വെട്ടൽ നടന്നത്. കണ്ടൽ മുറിച്ചു കൈപ്പാടുനിലം സ്വതന്ത്രമാക്കാനുള്ള പദ്ധതി ചെലവ് 95 ശതമാനം ജില്ലാ പഞ്ചായത്തും ബാക്കി അതത് പഞ്ചായത്തുമാണ് വഹിച്ചത്. 55ഏക്കർ വരുന്ന പട്ടുവം കിഴക്കേപ്രം കൈപ്പാടുകളിലെ കണ്ടൽ മുഴുവൻ മുറിഞ്ഞുവീണു. ചെളിയിൽ നിന്ന് വലിയ തടികൾ കടത്താനാകാതെ ഉപേക്ഷിച്ചത് ഉപ്പുവെള്ളത്തിൽ നശിക്കുകയാണ്. ഇങ്ങിനെ നശിക്കുന്ന കണ്ടൽ മരക്കൂനകൾ മുള്ളൂൽ അധികാരി കടവ്, കയ്യം, ഏഴോം തുടങ്ങിയ കൈപ്പാടുകളിൽ ടൺ കണക്കിനുണ്ട്.
പദ്ധതി കണ്ട് പ്രതീക്ഷവച്ച കർഷകരും ഇതോടെ നിരാശയിലായി. ബംഗളൂരുവിലെ ഒരു കമ്പനിക്കു മരത്തടികൾ പൗഡറാക്കി കൈപ്പാടിൽ തന്നെ വിതറുവാനുള്ള ചുമതല നല്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. ഇക്കാര്യം എത്രവരെ നീളുമെന്ന് നോക്കിയിരിക്കുകയാണ് കർഷകരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |