കാഞ്ഞങ്ങാട്: വിപ്ളവകരമായ തീരുമാനങ്ങളിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുഖഛായ മാറിയിട്ടും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യം പഴയപടി തുടരുന്നു. കാസർകോട് ജില്ലയിൽ ഈ വിഭാഗത്തിനായി ആറുവർഷം മുമ്പ് തുടങ്ങിയ ഡിസ്ട്രിക് ഏർലി ഇന്റർവെൻഷൻ സെന്റർ തന്നെ ഉദാഹരണമായെടുക്കാം.പെരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ ഇട്ട തറക്കല്ലിന് മുകളിൽ ആശുപത്രിയുടെ ആവശ്യത്തിന് മറ്റൊരു കെട്ടിടം ഉയരുകയും ചെയ്തു.
മൂന്നുകോടിയുടെ പദ്ധതിയാണ് ഇവിടെ തറക്കല്ലിൽ ഒടുങ്ങിയത്. തറക്കല്ലിട്ടപ്പോൾ ഇല്ലാതിരുന്ന സ്ഥലപരിമിതിയാണ് ഇവിടെ കെട്ടിടം ഉയരുന്നതിന് തടസമായത്.ജില്ലാശുപത്രിയിലെ മൂന്നാം നിലയിൽ ചോർന്നൊലിക്കുന്ന ആസ്ബറ്റോസ് ഷീറ്റിന്റെ കീഴിലാണ് നിലവിൽ ഡി ഇ. ഐ.സെന്ററുള്ളത്. പലതരം അവശതകളുമായി ആശുപത്രിയിലെത്തുന്ന ഭിന്നശേഷിക്കാരും അവരുടെ അമ്മമാരും കടുത്ത പ്രയാസമാണ് ഇവിടെ നേരിടുന്നത്. മൂന്നാം നിലയിലേക്ക് ഇവരെ എത്തിക്കാൻ ഇരുചക്രവാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങൾക്കാർക്കും ഇങ്ങനെയൊരു അനുഭവമില്ലെന്നാണ് പതിവായി ആശുപത്രിയിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ പറയുന്നത്.ഇത്തരം കുട്ടികളെ മൂന്നാംനിലയിൽ എത്തിക്കുന്നത് ഏറെ ശ്രമകരമാണ്. ഇവിടെ എത്തിച്ചാൽ തന്നെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും സജ്ജമല്ല താനും. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മണിക്കൂറുകൾ ചിലവിടേണ്ടിവരുന്ന ഇവർക്ക് ബാത്ത് റൂമിലേക്ക് പോകേണ്ടിവരുംതാനും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള കാത്ത് ലാബ് സൗകര്യമൊരുക്കുന്നതിനായി ലാബും കുട്ടികളുടെ ഒ.പിയും ഗൈനക്കോളജി ഒ.പിയും പഴയ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റിയത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡി.ഇ. ഐ.സി യുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ നടത്തുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യം പരിഗണിക്കാത്തതാണ് പ്രശ്നമെന്ന് രക്ഷിതാക്കൾ പറയുന്നു.
കാസർകോട് മാത്രം 4500 കുട്ടികൾ
ജില്ലയിൽ ഡി.ഇ. ഐ.സിക്ക് കീഴിൽ 4500 ഭിന്നശേഷി വിഭാഗക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശു രോഗ വിദഗ്ധൻ, ഒരു മനശാസ്ത്ര വിദഗ്ധൻ, ഓഡിയോളജിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് ,കണ്ണ് രോഗ വിദഗ്ധൻ, ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ് തുടങ്ങി 13 ജീവനക്കാർ ഇവിടെ ജോലി ചെയ്ത് വരുന്നു. മാസത്തിൽ 600ഓളം ഭിന്നശേഷിക്കാരായ രോഗികൾ തുടർ ചികിത്സയ്ക്കായി ഇടക്കിടെ സെന്ററുമായി ബന്ധപെടുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞ ഭിന്നശേഷിക്കാരായ അംഗവൈകല്യമുള്ളവരുടെ സമീപത്താണ് നിലവിൽ കുട്ടികളുടെ ഒ.പിയും പ്രവർത്തിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഭയവും മതാപിതാക്കൾക്കുണ്ട് . വിവിധ തരത്തിലുള്ള അസുഖങ്ങളുമായി എത്തുന്ന കുട്ടികൾ പ്രതിരോധ ശേഷി കുറവുള്ള ഭിന്നശേഷിക്കാരോടൊപ്പം ഇടപെഴകാൻ കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |