കഴിഞ്ഞ വർഷത്തെ 15 അപേക്ഷകളുടെ സ്ഥാനത്ത് ഇക്കുറി 255 എണ്ണം
കൂടുതൽ അപേക്ഷകർ അഫ്ഗാനിസ്ഥാനിൽ നിന്ന്
27 രാജ്യങ്ങളിൽ നിന്ന് അപേക്ഷകളെത്തി
കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ റെക്കോർഡ് വർദ്ധനവ്. വിവിധ വകുപ്പുകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയിലേക്ക് 255 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 15 അപേക്ഷകൾ മാത്രം ഉണ്ടായിരുന്നിടത്താണ് ഇത്രയേറെ വർദ്ധനവ്.
ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 117 അപേക്ഷകളും ഗവേഷണത്തിന് 64 അപേക്ഷകളും ബിരുദ കോഴ്സുകൾക്ക് 74 അപേക്ഷകളുമാണ് ഈ അദ്ധ്യയന വർഷം ലഭിച്ചിട്ടുള്ളത്. ഇത് അതാത് വകുപ്പുകൾ പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുള്ളത് 143. ബംഗ്ലാദേശ് രണ്ടാമതും 22. മൂന്നാമതുള്ള എത്യോപ്യയിൽനിന്ന് 11 അപേക്ഷകളും ഉണ്ട്. സിറിയ, ദക്ഷിണാഫ്രിക്ക, ഖാന, ഉഗാണ്ട, ഇറാഖ്, യമൻ, ടാൻസാനിയ, നേപ്പാൾ, സുഡാൻ, നൈജീരിയ, ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ തുടങ്ങി 27 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കേരള കേന്ദ്ര സർവ്വകലാശാലയിൽ പ്രവേശനം ആഗ്രഹിച്ചിട്ടുള്ളത്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് ഏറ്റവുമധികം അപേക്ഷയെത്തിയത് 85 പേർ. പബ്ലിക് ഹെൽത്ത് ആന്റ് കമ്യൂണിറ്റി മെഡിസിൻ 23, കമ്പ്യൂട്ടർ സയൻസ് 19, കൊമേഴ്സ് ആന്റ് ഇന്റർനാഷണൽ ബിസിനസ് 16, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ 13, എക്കണോമിക്സ് 11 എന്നീ വകുപ്പുകളും പട്ടികയിൽ മുന്നിലുണ്ട്.
വിദേശവിദ്യാർത്ഥികളുടെ സീറ്റിൽ വർദ്ധനവ്
നിലവിലുള്ള സീറ്റുകളെ ബാധിക്കാത്ത തരത്തിൽ, വിദേശ വിദ്യാർത്ഥികൾക്കായി ഓരോ കോഴ്സിനും ആകെയുള്ള സീറ്റിന്റെ പത്ത് ശതമാനം അധികമായി വർദ്ധിപ്പിക്കാൻ നേരത്തെ അക്കാഡമിക് കൗസിൽ തീരുമാനിച്ചിരുന്നു. ഇത് 220ഓളം സീറ്റുകൾ വരും. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗസിൽ ഫോർ കൾച്ചറൽ റിലേഷൻസി (ഐ.സി.സി.ആർ) ലൂടെയാണ് വിദേശ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കുന്നത്. മുൻഗണനാടിസ്ഥാനത്തിൽ ഇന്ത്യയിലെ അഞ്ച് സർവ്വകലാശാലകളിലേക്ക് ഇവർക്ക് അപേക്ഷിക്കാം.
കേന്ദ്ര സർവ്വകലാശാല അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നുവെന്നത് അഭിമാനവും ആഹ്ലാദവും നൽകുന്ന കാര്യമാണ്. വിദേശ വിദ്യാർത്ഥികളുടെ വരവ് സർവ്വകലാശാലയുടെ അക്കാദമിക് അന്തരീക്ഷത്തെ കൂടുതൽ ഊർജ്ജസ്വലമാക്കും.
പ്രൊഫ.എച്ച്.വെങ്കടേശ്വർലു ( വൈസ് ചാൻസലർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |