ഇന്ന് ലീഡർ കെ. കരുണാകരന്റെ ജന്മദിനം
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചെയർമാനായ ചിറക്കൽ രാജാസ് സ്കൂൾ കമ്മിറ്റിയുടെ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഉത്തരവിട്ടതോടെ ലീഡറുടെ ജന്മദിനാഘോഷത്തിന്റെ ശോഭ കെടുത്തി കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് വീണ്ടും വിവാദത്തിൽ. ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ വാങ്ങാൻ ട്രസ്‌റ്റ് ഭാരവാഹികൾ സമാഹരിച്ച കോടികൾ എവിടെയെന്ന ചോദ്യമാണ് അന്തരീക്ഷത്തിലുയരുന്നത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പഠിച്ച വിദ്യാലയം എന്ന നിലയിലാണ് സ്കൂൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയാറായത്.
2010ൽ കെ. കരുണാകരന്റെ മരണത്തിനുശേഷമാണ് കെ. സുധാകരൻ എം.പി ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്‌റ്റ് രൂപീകരിച്ചത്. ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന ചിറക്കൽ രാജാസ് സ്‌കൂൾ വിലയ്‌ക്കുവാങ്ങാനും തീരുമാനിച്ചു. രാജാസ് ഹയർസെക്കൻഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപയ്‌ക്കു വാങ്ങാൻ കരാറുണ്ടാക്കി. എന്നാൽ വിൽപ്പന നീക്കത്തിൽനിന്ന്‌ചിറക്കൽ കോവിലകം പിന്മാറിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി.
ട്രസ്‌റ്റിന്റെ പേരിൽ കോടികൾ സമാഹരിച്ചശേഷം കെ. സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എഡ്യു പാർക്ക് എന്ന സ്വകാര്യ കമ്പനി രൂപീകരിച്ചു. ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതാണ് ഇടപാടിൽനിന്നു പിന്മാറാൻ കോവിലകം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. സ്‌കൂൾ പിന്നീട് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് വാങ്ങുകയായിരുന്നു.
ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചുകൊടുത്തിട്ടില്ലെന്നാണ് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വിജിലൻസിനു നൽകിയ പരാതിയിൽ പറയുന്നത്. കരുണാകരന്റെ സ്‌മരണയെ വിറ്റ് സ്വരുക്കൂട്ടിയ ഭീമമായ പണം എവിടെ പോയെന്നതിന് ആർക്കും ഉത്തരമില്ല. കണ്ണൂർ ഡി.സി.സിയോ കെ.പി.സി.സിയോ അന്വേഷിച്ചിട്ടില്ലെന്നും പ്രശാന്ത് ബാബു പറയുന്നു.
ചെറുപുഴയിലും ട്രസ്റ്റ് വിവാദം
ഇതിനിടെ ചെറുപുഴയിൽ കെ. കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ വെട്ടിപ്പും കരാറുകാരന്റെ മരണത്തിലേക്കു നയിച്ച സംഭവവും കോൺഗ്രസിൽ മറ്റൊരു വിവാദമായി. കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം കെ. കുഞ്ഞികൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ട്രസ്‌റ്റ് രൂപീകരിച്ച് വ്യാപക പണപ്പിരിവു നടത്തിയശേഷം ആശുപത്രി കെട്ടിട നിർമ്മാണത്തിനായി ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന പേരിൽ സ്വകാര്യസംവിധാനം തട്ടിക്കൂട്ടുകയായിരുന്നു. ഇതിന്റെ പ്രസിഡന്റും കുഞ്ഞികൃഷ്‌ണൻ നായരാണ്. പിന്നീട് ചെറുപുഴ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ഡവലപ്പേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്കും രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |